എടക്കര (മലപ്പുറം): എടക്കരയിൽ ഓടുന്ന സ്‌കൂട്ടറിന് പിന്നിൽ വളർത്തുനായെ മൂന്നുകിലോമീറ്ററോളം കെട്ടിവലിച്ചു. എടക്കര കരുനെച്ചി സ്വദേശി സേവ്യർ ആണ് കൊടുംക്രൂരത ചെയ്തത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിങ്കുളം മുതൽ മുസ്‌ലിയാരങ്ങാടി വരെയാണ് നായെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയത്

സേവ്യറും ഇയാളുടെ മകനുമാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നതത്രെ. പിന്നിൽ നിന്ന് ആളുകൾ വിളിച്ചെങ്കിലും ഇവർ നിർത്തിയില്ല. ഒടുവിൽ, ഉമ്മർ വളപ്പിൽ എന്ന പൊതുപ്രവർത്തകൻ ഇവരെ പിന്തുടർന്ന് സ്‌കൂട്ടർ നിർത്തിക്കുകയായിരുന്നു. തുടർന്ന് സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകൾ തടിച്ചുകൂടി ബഹളംവെച്ചതോടെ നായുടെ കെട്ടഴിച്ചുവിട്ടു.

നായ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.എൽ. 11. എ.ഡബ്ല്യു 5684 സ്‌കൂട്ടറിലാണ് നായെ കെട്ടിവലിച്ചത് വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് സേവ്യർ പൊലീസിനോട് പറഞ്ഞു.

മുൻപ് എറണാകുളത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഓടുന്ന കാറിന് പിറകിലാണ് അന്ന് നായെ കെട്ടിവലിച്ചത്.