ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഭർത്താവിന്റെ കാമുകിയെ പ്രതി ചേർക്കാനാവില്ലെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. ഭർത്താവുമായി രക്തബന്ധമുള്ളവരെ മാത്രമാണ് ഇന്ത്യൻ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേർക്കാനാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പരാതിക്കാരിയായ യുവതിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി മാനവേന്ദ്രനാഥിന്റെ ഉത്തരവ്. ഭർത്താവിന് കാമുകിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഈ വകുപ്പ് അനുസരിച്ച് നൽകിയ പരാതിയിൽ യുവതിയെ പ്രതി ചേർത്ത സംഭവത്തിലാണ് കോടതിയുടെ തീരുമാനം. നെല്ലൂരിലെ ദിശ വനിതാ പൊലീസ് സ്റ്റേഷനാണ് യുവതിക്കെതിരായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയും കാമുകിയായ യുവതിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഈ എഫ്‌ഐആർ റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ അനുമാലയ്ക്കെതിരായ എല്ലാ നടപടികളും നിർത്തണമെന്നും കേസിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം തുടരണമെന്നും കോടതി വ്യക്തമാക്കി.

ഭാര്യയും ഭർത്താവും തമ്മിലുള്ള കേസിൽ ഭർത്താവിന്റെ കാമുകിയെ ഇന്ത്യൻ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേർക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.