പെരുമ്പാവൂർ: ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ തിരുമാറാടിയിൽ നിന്നും ഇപ്പോൾ മുടവൂരിൽ താമസിക്കുന്ന ഇടപ്പറമ്പിൽ വീട്ടിൽ വിനോദ് (53) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

അല്ലപ്ര , ഇരിങ്ങോൾ സ്വദേശികൾ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും പിന്നീട് തുക തിരികെ ലഭിച്ചിലെന്ന് ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യു.കെ ആസ്ഥാനമായ ഡീൽ എഫ് എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തി ആയിരുന്നു പണം നിക്ഷേപമായി സ്വീകരിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തി നിരവധിപേരിൽ നിന്നും പണം വാങ്ങിയിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. സമാനമായ രീതിയിൽ പാലാ ഏറ്റുമാനൂർ കോട്ടപ്പടി സ്റ്റേഷനുകളിൽ ഇയാൾക്ക് കേസുകളുണ്ട്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്‌പി അനുജ് പലിവാൽ , ഇൻസ്‌പെക്ടർ ആർ.രഞ്ജിത്, എസ്‌ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ എസ്.സി.പി.ഒമാരായ ഐ.നാദിർഷ, പി.എ.അബ്ദുൾ മനാഫ്, വി എം.ജമാൽ , ടി.പി ശകുന്തള തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.