മുംബൈ: വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ജിഎസ്ടി വകുപ്പ് ക്രിപ്റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്സിൽനിന്ന് പിഴയും പലിശയും ഉൾപ്പടെ 49.20 കോടി ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർഎക്സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്.

ഇടപാട് ഫീസിന് 18ശതമാനം ജിഎസ്ടി പ്രകാരം 40.5കോടി രൂപയാണ് നൽകേണ്ടയിരുന്നത്. ഡിസംബർ 30വരെയുള്ള പലിശയും പിഴയുമൾപ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു. നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

രൂപയിലും സ്വന്തം ക്രിപ്റ്റോകറൻസിയായ വിആർഎക്സിലുമാണ് വാസിർഎക്സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്.ട്രേഡിങ് കമ്മീഷൻ, ഡെപ്പോസിറ്റ് ഫീസ്, പിൻവലിക്കൽ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയിൽ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജിഎസ്ടി അടച്ചിരുന്നത്.

വിആർഎക്സിൽ നടത്തിയ ഇടപാടുകൾക്ക് ജിഎസ്ടി നൽകിയിരുന്നില്ല. വാങ്ങുന്നവരിൽനിന്നും വിൽക്കുന്നവരിൽനിന്നും രൂപയിലാണെങ്കിൽ 0.2ശതമാനവും വിആർഎക്സിലാണെങ്കിൽ 0.1ശതമാനവുമായിരുന്നു കമ്മീഷൻ.അതേസമയം, നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യവസ്ഥകളിലെ വ്യാഖ്യാനത്തിലുള്ള അവക്തതമൂലമാണ് നികുതി കണക്കാക്കുന്നതിൽ വ്യത്യാസംവന്നതെന്നും വാസിർഎക്സ് പ്രതിനിധി അറിയിച്ചു.

ഇ-കൊമേഴ്സ്, ഓൺലൈൻ ഗെയിം, എൻഎഫ്ടി തുടങ്ങിയ മേഖലകളിലെ നികുതി വെട്ടിപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിലെ ജിഎസ്ടി അന്വേഷണസംഘം.