തലശേരി: മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ പൂർണകായ രൂപത്തിന്റെ കട്ടൗട്ടിന്റെ തല കണ്ടെത്തി.ഇതിനോടൊപ്പം നാല് ബോംബുകളും ബോംബുനിർമ്മാണസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. മമ്പറം ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പുറക് വശത്തെ റോഡരികിലെ ചതുപ്പ് നിലത്താണ് ഇവ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസം പുലർച്ചെയാണ് മമ്പറം പുതിയ പാലത്തിനടുത്ത് വെച്ച് മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല ഭാഗം വെട്ടിമാറ്റിയത്.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പ്രദേശം സന്ദർശിച്ച സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചിരുന്നു.

സംഭവത്തിൽ സിപിഎം മമ്പറം ലോക്കൽ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് പിണറായി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു വ്യാഴാഴ്‌ച്ച പുലർച്ചെ പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലിസ് റെയ്ഡ് നടത്തിയത്.