തിരുവനന്തപുരം : ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രവീണക്കെതിരെ സംഘ്പരിവാർ പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സ്വന്തമായി അഭിപ്രായം പറയുന്ന സ്ത്രീകൾക്ക് നേരെ നിരന്തരം സൈബറിടങ്ങളിൽ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.

അത്തരം ആക്രമണങ്ങളിൽ ബഹുഭൂരിപക്ഷവും സംഘ്പരിവാർ നേതൃത്വത്തിലാണ് നടന്നു വരുന്നത്. അത്തരക്കാർക്കെതിരെ പൊലീസോ സർക്കാരോ ഒരു നടപടിയും കൈക്കൊള്ളാറില്ല എന്നത് ഇത്തരം നീച പ്രവർത്തി തുടരാൻ കാരണമായി മാറുകയാണ്.

കേരള പൊലീസിന്റെ സംഘ്പരിവാർ വിധേയത്വം മാറ്റിവെച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണം. സ്വതന്ത്രമായും നിർഭയമായും പൊതുവിടങ്ങളിൽ ഇടപെടാനുള്ള സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കണം. സംഘ്പരിവാർ ആക്രമണം നേരിടുന്ന പ്രവീണയ്ക്ക് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിക്കുന്നു. നിയമപരമായും രാഷ്ട്രീയപരമായും നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ അറിയിക്കുന്നതായും ഹമീദ് വാണിയമ്പലം പറഞ്ഞു.