കൊച്ചി: ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ ഗതാഗതം സ്തംഭിച്ചതിന് പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരേ കടുത്ത സൈബർ ആക്രമണവും.

വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് ജോജുവിന്റെ സമൂഹമാധ്യമ പേജുകൾ. എന്നാൽ പ്രതിഷേധ വിഷയത്തിൽ ജോജുവിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം പ്രതിഷേധ പരിപാടികൾക്കെതിരേ ഏതൊരു പൗരനെയും പോലെ പ്രതികരിക്കാൻ ജോജുവിനും അവകാശമുണ്ടെന്ന് ഇവർ പറയുന്നു.

ജോജു മദ്യലഹരിയിലാണ് സമരക്കാർക്കെതിരേ തിരിഞ്ഞതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിന് പിന്നാലെ താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

ഗതാഗതം തടസപ്പെടുത്തി കോൺഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവർ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇന്ധന വിലവർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് നടൻ ജോജു ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. 'ഇത് ഗുണ്ടായിസമാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാൻ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാൻ പറ്റുമോ'- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കറ്റമുണ്ടായത്.

രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായതുകൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നൽകിയ മറുപടി. എന്നാൽ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.

ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് ചിലർ അടിച്ചുതകർത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പൊലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പൊലീസ് സംരക്ഷണയിൽ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.