തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയക്കാർ എന്തു പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും നിശ്ചയിക്കുന്നത് ഒരു സംഘടിത വിഭാഗമാണോ? ഇസ്രയേൽ- ഫലസ്തീൻ സംഘർഷം വീണ്ടും മാധ്യമ വാർത്തകളിൽ നിറയുമ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടത്തുന്ന പ്രശ്‌നങ്ങൾ കാണുമ്പോൾ സ്വാഭാവികമായും ഇങ്ങനെ തോന്നിപ്പോയാൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല. ഇസ്രയേലിൽ കഴിഞ്ഞ ദിവസം ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തെ ചൊല്ലിയും സൈബർ ഇടത്തിൽ തർക്കവും പൊങ്കാലയും നടക്കുകയാണ്.

കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലി അർപ്പിക്കുമ്പോൾ തീവ്രവാദി ആക്രമണമാണ് നടന്നത് എന്നു പറഞ്ഞതിനാണ് മാണി സി കാപ്പനും വീണ എസ് നായർക്കും പൊങ്കാല നേരിടേണ്ടി വന്നത്. ഒരു വിഭാഗം തീവ്രചിന്താഗതിക്കാരെത്തി ഇരുവരുടെയും ഫേസ്‌ബുക്ക് പോസ്റ്റിലെത്തി തെറിവിളി നടത്തുകയായിരുന്നു. ഇസ്രയേലിലെ ആയിരക്കണക്കിന് മലയാളികൾ ജീവഭീതിയിലാണ്. അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാപ്പൻ ആവശ്യപ്പെട്ടിരുന്നു. ഇതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. അസഭ്യവർഷവും രൂക്ഷമായ അധിക്ഷേപവുമാണ് മുസ്ലിം മതമൗലിക വാദികൾ കാപ്പനെതിരെ നടത്തുന്നത്.

വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാർത്തയാണ് ഇസ്രയേലിൽ നിന്നും കിട്ടുന്നത്. ഇസ്രയേലിലെ ആയിരക്കണക്കിന് മലയാളികൾ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളും, ഇന്ത്യൻ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് കാപ്പൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനെതിരെയാണ് മുസ്ലിം മതമൗലിക വാദികൾ ഒന്നടങ്കം രംഗത്തെത്തിയത്. ഇതോടെ പോസ്റ്റു തിരിത്തി തീവ്രവാദി ആക്രണമെന്ന ഭാഗം കാപ്പൻ ഒഴിവാക്കി. എന്നിട്ടും അദ്ദേഹത്തിന് നേരെ പൊങ്കാല തുടരുകയായിരുന്നു.

അതേസമയം ഫലസ്തീൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർക്കെതിരെയും സമാന സൈബർ ആക്രമണം നേരിട്ടു. ഫലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. അതിനു പിന്നാലെ മിനിട്ടുകൾക്കകം അവർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു കൊണ്ട് അവർ രംഗത്തെത്തി.

മലയാളി യുവതി ഇസ്രയേലിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീൻഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂർവ്വമല്ല.. സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. തെരഞ്ഞെടുപ്പിൽ നിൽക്കേണ്ടി വരാത്തതിനാൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയും നിരപരാധിയുമായ ആ സഹോദരിക്ക് നട്ടെല്ല് പണയം വെയ്ക്കാതെ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ഇത്രക്കും അധപതിച്ചു അല്ലേ ഇവിടെത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് കാർ... കഷ്ടം... സ്വന്തം രാജ്യത്തെ ഒരു പൗര കൊല്ലപ്പെട്ടിട്ട് പോസ്റ്റ് ഇട്ടത് ഡിലീറ്റ് ചെയ്തു മാപ്പു പറയേണ്ട അവസ്ഥ ഒക്കെ ആയല്ലേ ഇവിടെ. ഇങ്ങനെ വിമർശനങ്ങളും മാപ്പു പറഞ്ഞതിന് പിന്നാലെ എത്തി.

അതേസമയം സംഘർഷത്തിൽ ഫലസ്തീന് പിന്തുണയുമായി സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് എസ്എഫ്ഐ ഇസ്രയേലിൽ ആക്രമണം നടത്തുന്ന ഫലസ്തീനികൾക്ക് പിന്തുണ പഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നലെ വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഇസ്രയേലിലെ ഗസ്സ അഷ്‌ക്ക ലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണു സൗമ്യ.