തിരുവനന്തപുരം: മകന്റെ ചികിൽസയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ച് ആർസിസിയിലേക്ക് പോയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ മാധ്യമങ്ങളിൽ വൈറലായതോടെ ഹാലിളകി സൈബർ സഖാക്കൾ. സഹതാപ വോട്ട് തട്ടാനുള്ള കണ്ണന്റെ ശ്രമമാണെന്നും കുഞ്ഞിനെ വച്ച് വില പേശുന്നുവെന്നുമുള്ള തരത്തിൽ രൂക്ഷമായ സൈബർ ആക്രമണമാണ് കണ്ണന് നേരെ സഖാക്കൾ അഴിച്ചു വിട്ടത്. എന്നാൽ, ഇതിനെതിരേ നിഷ്പക്ഷരായ സാധാരണക്കാർ സൈബർ ഇടങ്ങളിൽ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും മറുപടിയും താങ്ങാൻ കഴിയാതെ വന്നതോടെ സൈബർ സഖാക്കളിൽ ചിലർ അക്കൗണ്ടും പൂട്ടി സ്ഥലം വിട്ടു.

സിപിഎം നേതാവും അടൂർ കടമ്പനാട് മുൻ പഞ്ചായത്തു പ്രസിഡന്റുമായ എആർ അജീഷ്‌കുമാർ, മുൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റതോടെ സിപിഎമ്മിൽ ചേർന്നിട്ടുള്ളതുമായ മുൻ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ശൈലേന്ദ്രനാഥ് തുടങ്ങിയവരാണ് കണ്ണന് നേരെ രൂക്ഷമായ വിമർശനം ഉയർത്തി ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചാരണം നടത്തിയത്.

എ.ആർ. അജീഷ്‌കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:

തട്ടിപ്പുകാരൻ... രണ്ടു വർഷം മുൻപ് ചികിൽസ പൂർത്തിയായ സ്വന്തം മകനെയും എടുത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ രാഷ്ട്രീയ ഇലക്ഷൻ തട്ടിപ്പ്...സമ്മതിക്കണം...ആ തൊലിക്കട്ടി...ഇലക്ഷന് മുന്നേ ഇതാണ് ആശാന്റെ പരിപാടി എങ്കിൽ ഇലക്ഷൻ കഴിഞ്ഞാലെന്തെന്ന് നാട്ടുകാർ തിരിച്ചറിയുന്നു...മൂന്നു ദിവസം മുൻപ് കടമ്പനാട് ഇലക്ഷൻ കമ്മറ്റി ഓഫീസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അരുൺ കെഎസ് മണ്ണടിയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞത് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തെപ്പറ്റിയാണ്. ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ജാതി പറഞ്ഞ് വോട്ടു പിടിക്കുവാൻ ഒരു കൂട്ടരെ ഇറക്കിയിരിക്കുന്നു... മറുഭാഗത്ത് അമ്മയുടെ ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ മറ്റൊരു കൂട്ടരെ ഇറക്കിയിരിക്കുന്നു... അപ്പോൾ ഞാൻ അരുണിമനാട് ചോദിച്ചത് മറ്റ് ജാതിക്കാരുടെ വോട്ട് കണ്ണന് വേണ്ടേ എന്നാണ്...അതിന് മറുപടി അരുൺ പറഞ്ഞത് അതുമല്ല ഇനിയുള്ള തന്ത്രം...അടുത്ത ദിവസം കണ്ണൻ മകനെയും കൊണ്ട് ആർസിസിയിൽ പോകുന്നതിന്റെ പടം എടുത്ത് വാർത്ത ഇടാൻ ചില മാധ്യമങ്ങൾക്ക് അച്ചാരം കൊടുത്തിട്ടുണ്ട്... രണ്ടു ദിവസങ്ങൾക്കുള്ളിൽ ആ വാർത്ത വരും എന്നാണ്...അന്ന് തന്നെ ഇക്കാര്യം പറഞ്ഞ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിടണമെന്ന് മനസിൽ ആലോചിച്ചെങ്കിലും ഒരു അച്ഛൻ മകന്റെ അസുഖം വിറ്റ്് ലാഭം കൊയ്യാൻ നിൽക്കില്ലെന്ന് തോന്നിയതിനാൽ അങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ല. ഇന്ന് രാവിലെ മുതൽ ഊത്തതും മൂത്തതും ആയ കോൺഗ്രസുകാരുടെ ഫേസ് ബുക്കിൽ ദാണ്ടെ കിടക്കുന്നു ആർസിസിയുടെ മുന്നിൽ കണ്ണൻ മോനെയും പിടിച്ചുള്ള ഫോട്ടോ...സ്വന്തം മകന്റെ ഫോട്ടോ വച്ച് കൊണ്ട് തട്ടിപ്പ് നടത്തുവാനുള്ള രാഷ്ട്രീയ കാപട്യം...എല്ലാ ജാതിക്കാരെയും ഒരു പോലെ കാണേണ്ടയാൾ ചില സമുദായക്കാരെ മാത്രം പ്രത്യേകമായി കാണുന്നു...ഇതാണ് കള്ളത്തരവും വഞ്ചനയും ജനങ്ങളെ വിഡ്ഢികൾ ആക്കാനുള്ള രാഷ്ട്രീയ നാടകവും...ഇത് അടൂരിലെ ജനങ്ങൾ തിരിച്ചറിയും....

പോസ്റ്റിന് ചുവട്ടിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആൾക്കാർ പൊങ്കാല തുടങ്ങിയതോടെ അജീഷ്‌കുമാർ തന്റെ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്തു. രക്താർബുദ ബാധിതനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലും വെറുതേ വിടാത്ത മാർക്സിസ്റ്റ് തെമ്മാടിത്തത്തിനെതിരേയാണ് കമന്റ് പ്രവഹിച്ചത്. താൻ കുഞ്ഞുമായി പോകുന്ന വിവരം ആരെയും അറിയിച്ചിരുന്നില്ല എന്ന് കണ്ണൻ പറയുന്നു. ചില മാധ്യമ പ്രവർത്തകർ തന്റെ പ്രചാരണം എവിടെയാണ് എന്ന് അറിയാ ൻ വേണ്ടി അന്വേഷിച്ചപ്പോഴാണ് സഹപ്രവർത്തകർ ഇന്ന് പ്രചാരണമില്ലെന്ന് അറിയിച്ചത്. കണ്ണൻ മകനുമായി ആർസിസിയിലേക്ക് പോയെന്ന് അവരാണ് മാധ്യമങ്ങളോട് പറഞ്ഞത്. വിവരമറിഞ്ഞ തിരുവനന്തപുരത്തെ മാധ്യമങ്ങൾ ഓടി തന്റെ മുന്നിലെത്തുകയായിരുന്നുവെന്നും കണ്ണൻ പറയുന്നു.
മാത്തൂർ ഗവ. യുപി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കണ്ണന്റെ മകൻ ശിവകിരണി(9)ന് നാലു വർഷം മുൻപാണ് രക്താർബുദം ബാധിച്ചത്. അസുഖം ഏറെക്കുറെ ഭേദമായെങ്കിലും അവശതയും ക്ഷീണവുമുണ്ട്. മാസം തോറും ചെക്കപ്പും വേണ്ടി വരും. ഏപ്രിൽ ഒന്നിനായിരുന്നു ചെക്കപ്പ് ഡേറ്റ്. മകനുമായി പോകാൻ കണ്ണൻ തീരുമാനിച്ചിരുന്നില്ല. അവസാന നിമിഷം പ്രചാരണ പരിപാടികൾ ക്യാൻസൽ ചെയ്ത് മകന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു അദ്ദേഹം.

അടൂർ മണ്ഡലത്തിൽ തന്നെയുള്ള ശൈലേന്ദ്രനാഥ് എന്ന സിപിഎം നേതാവ് നേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് തീർത്തും നീചമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറത്ത് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ സിപിഎമ്മിൽ ചേർന്നു. പോസ്റ്റ് ഇങ്ങനെ:

അടൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി എം.ജി കണ്ണൻ അദ്ദേഹത്തിന്റെ മകനെയും ചേർത്തുപിടിച്ച് ആർ സി സി യുടെ മുൻപിൽ നിൽക്കുന്നതായി ട്ടുള്ള ഫോട്ടോ കാണുകയുണ്ടായി. കണ്ണൻ വെറും തറവേലക്കാരനാകരുത്. അതും സ്വന്തം മകനെ ഉപയോഗിച്ച്. രണ്ടു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് താമസിച്ച് RCC യിൽ ചികിത്സ നടത്തി രോഗം ഭേദമായതല്ലേ. ലോകത്ത് ഒരു പിതാവും ചെയ്യാത്ത കാര്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. വോട്ടിനു വേണ്ടി സ്വന്തം മകനെ ചേർത്തു പിടിച്ച് ആർ സി സി യുടെ മുൻപിൽ പോയി ഒരു മാസ്‌ക് പോലും ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നത്അടൂരിലെ ജനങ്ങളെ വിഡ്ഢികളാക്കാനല്ലേ .

ഇത് ഒരു സ്ഥാനാർത്ഥിക്ക് ചേർന്ന് കാര്യമല്ല. കേരളത്തിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന എത്രയോ പേരുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും ഇതു പോലെ രോഗംവന്ന് കിടക്കുന്നവർ ഉണ്ട്. ആ സ്ഥാനാർത്ഥികൾ ആരും ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്തിട്ടില്ല. ഇദ്ദേഹം രണ്ടുപ്രാവശ്യം ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോഴുംഇങ്ങനെയുള്ള തരം താണ കളികൾ നടത്തിയിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ലോകത്തിൽ ഒരു പിതാവും ഒരു മാതാവും ഇങ്ങനെ ചെയ്യാറില്ല അടൂരിലെ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം എന്നുള്ള കാര്യം അവർക്കറിയാം മറിമായം ഒന്നും ജനങ്ങൾ അംഗീകരിക്കില്ല. മറ്റ് കാര്യങ്ങൾ ഒന്നും പറയാനും കാണിക്കാനും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്തത്. അടൂരിൽ ഇതിലും ദാരിദ്ര്യവും രോഗവും അനുഭവിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആകാൻ യോഗ്യതയുള്ള പ്രവർത്തകരും നേതാക്കന്മാരും ഉണ്ടെന്നുള്ള കാര്യം കണ്ണൻ ഓർക്കുക.

എന്ന്
ശൈലേന്ദ്ര നാഥ്,

ഈ രീതിയിൽ പോസ്റ്റിട്ട മുഴുവൻ നേതാക്കളും ജനരോഷം ശക്തമായതോടെ പിൻവലിച്ച് കണ്ടം വഴി ഓടിയിട്ടുമുണ്ട്. ഇടതു നേതാക്കൾ മാറി മാറി കണ്ണനെയും കുഞ്ഞിനെയും കുറ്റപ്പെടുത്തി ആക്രമിച്ച രീതി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഉറച്ച വോട്ടുകൾ പോലും നഷ്ടമാകാൻ ഇടയാക്കുമെന്നാണ് അറിയുന്നത്.