കൊട്ടാരക്കര: തനിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട ദമ്പതികൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുൽത്താന നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഐഷയുടെ ബയോവെപ്പൺ പരാമർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്.

പിന്നാലെ വധഭീഷണിയും എത്തി. ഈ സംഭവത്തിൽ വധഭീഷണിയും ഉണ്ടായെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഐഷ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ ദമ്പതികൾക്ക് വന്ന ഫോൺകോളുകളും ഐഷയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പരാതിയിൽ അന്വേഷണം അവസാനിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഐഷാ സുൽത്താനെ അറിയിച്ചു.

പൊതുജനശ്രദ്ധ നേടാനാണ് ഇത്തരമൊരു ആരോപണം ദമ്പതികൾ ഉയർത്തിയതെന്നായിരുന്നു ഐഷയുടെ ആരോപണം. അതല്ലെങ്കിൽ ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇതെന്നും ഐഷ സുൽത്താന പരാതിയിൽ ഉന്നയിച്ചിരുന്നു. റിപ്പബ്ലിക് വേൾഡ് ചാനലിലൂടെയായിരുന്നു ഒരു മാസം മുൻപ് ദമ്പതികൾക്ക് തങ്ങൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

തങ്ങൾക്കെതിരെ തീവ്രവാദി ആക്രമണമുണ്ടായാൽ ഐഷ സുൽത്താനയാണ് ഉത്തരവാദിയാണെന്ന് അടക്കം ആരോപണങ്ങളായിരുന്നു ജിജി നിക്സൺ ഫേസ്‌ബുക്കിൽ ഉന്നയിച്ചത്.