ചെന്നൈ: മീടു ആരോപണത്തിന് പിന്നാലെ വീണ്ടും വിവാദശരവുമായി ഗായിക ചിന്മയി. ആരോപണം നടത്തിയതിന്റെ പേരിൽ ഗായികയെ ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോൾ തിരിച്ചെടുക്കാനായി ഒന്നര ലക്ഷം രൂപ പിഴയായി ചോദിക്കുന്നവെന്നാണ് ചിന്മയി വെളിപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല നേരത്തെ മീടു വെളിപ്പെടുത്തൽ നടത്തിയതിന് മാപ്പ് പറയണമെന്ന് പറഞ്ഞ് ഭാരവാഹികൾ നിരന്തരം ശല്യം ചെയ്യുന്നതായും ചിന്മയി പറയുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ചിന്മയി ഇക്കാര്യം തുറന്ന് പറഞ്ഞത്.

സംഭവത്തെ പറ്റി ചിന്മയി പറയുന്നതിങ്ങനെ

തമിഴ്‌നാട്ടിൽ ഡബ്ബിങ് ജോലിയിൽ തുടരണമെങ്കിൽ ഞാൻ ഒന്നരലക്ഷം രൂപ കെട്ടിച്ച് ഡബ്ബിങ് യൂണിയനിൽ പുതിയതായി അംഗത്വം സ്വികരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നൽകണം. 2006ൽ ലക്ഷങ്ങൾ നൽകിയാണ് ഞാൻ ഡബ്ബിങ് യൂണിയനിൽ അംഗത്വം എടുത്തത്. ഇപ്പോൾ വീണ്ടും ഒന്നരലക്ഷം രൂപ നൽകേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല.

പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാൻ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നൽകുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയൻ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നൽകണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.'

നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളിൽ ചിന്മയി നൽകിയ പിന്തുണ രാധാരവിയെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിന്മയി പുറത്താക്കപ്പെടുന്നത്. യൂണിയന്റെ തലപ്പത്തിരിക്കുന്ന രാധാരവിയുടെ പ്രതികാര നടപടിയാണ് ഇതെന്നു നേരത്തെ ചിന്മയി ആരോപിച്ചിരുന്നു.