മാവേലിക്കര: ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ വടിക്കുമെന്ന് വെല്ലുവിളിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വ്യക്തമാക്കി തെളിവുകൾ സഹിതം പോസ്റ്റിട്ടു. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് യുവാവ് വാക്ക് പാലിച്ചെന്ന് വിവരം പങ്കുവച്ചത്. ഇതിൽ വ്യക്തമാക്കിയ കുറിപ്പിൽ ചിത്രങ്ങൾ സഹിതമായിരുന്നു യുവാവിന്റെ പോസ്റ്റ്. എന്നാൽ സംഭവം വൈറലായതോടെ യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്.

നേരത്തെ ശബരിമലയിൽ പൊലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട രാജേഷ് തന്നെയാണ് വാക്ക് പാലിച്ച് മീശ വടിച്ചിരിക്കുന്നത്. ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. ഭക്തനെ പൊലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തിലെ മോഡലായിരുന്നു ഇയാൾ.

ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതേതുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും, മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി കനക ദുർഗ്ഗയും സന്നിധാനത്ത് ദർശനം നടത്തിയത്. ദർശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ മുഖ്യമന്ത്രി പിണറായി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.