ന്യൂഡൽഹി : നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം. ബുർവി എന്ന പേരിലുള്ള ഈ ന്യൂനമർദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം 29 ന് ന്യൂനമർദം ശക്തമാകുമെന്നാണ് നിഗമനം.

പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

മുൻ കരുതലുകളുടെ മികവിൽ നിവാറിൽ ആളപായം കുറയ്ക്കാൻ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളിൽ വ്യാപകനാശം വിതച്ച ചുഴലിക്കാറ്റിൽ മൂന്നുപേരാണു മരിച്ചത്. ഇവർ തമിഴ്‌നാട് സ്വദേശികളാണ്. വിവിധപ്രദേശങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടർന്ന് ഇന്ന് ആന്ധ്രാപ്രദേശിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ വർഷം ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റ് കൊടുങ്കാറ്റാണ് നിവാർ. നേരത്തെ സൊമാലിയയിൽ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയിൽ വീശിയടിച്ച നിസാർഗ ചുഴലിക്കാറ്റ്, മെയ് മാസത്തിൽ കിഴക്കൻ ഇന്ത്യയെ ബാധിച്ച ആംഫാൻ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വൻനാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകൾ.