മലപ്പുറം: രണ്ടര വയസ്സിൽ ചിത്രം വരച്ച് തുടങ്ങിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ ദക്ഷിണ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. ഈ ഒൻപതുകാരി വരച്ചത് രണ്ടായിരത്തിലേറെ മനോഹര ചിത്രങ്ങൾ. താനാളൂരിലെ കെ. എസ്.ഇ.ബി. ജീവനക്കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നോബിലിന്റെയും ഭാര്യ മലപ്പുറം താനാളൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷൈനിയുടെയും മകളാണ് എസ്.എൻ. ദക്ഷിണ.

മനസ്സിൽ തോന്നുന്ന ആശയങ്ങളും ദൃശ്യങ്ങളും കാൻവാസിലേക്ക് പകർത്തുകയാണ് ഈ മിടുക്കിയുടെ രീതി. വാട്ടർ കളർ , ഓയിൽ പാസ്റ്റൽസ് , പെൻസിൽ എന്നിവ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ലോക്ഡൗൺ കാലയളവിൽ 400 ചിത്രങ്ങൾ വരച്ചിരുന്നു. ഇതിൽ 200 ചിത്രങ്ങളാണ് അധികൃതർക്ക് അയച്ചു കൊടുത്തത്. വരയ്ക്ക് പുറമെ വായനയും ദക്ഷിണയുടെ വിനോദമാണ്. തുഞ്ചൻ സ്മാരക ട്രസ്റ്റിലെ ബാലസമാജം ലൈബ്രറിയിലെ രണ്ടായിരത്തിലധികം പുസ്തകങ്ങളും ഈ ബാലിക വായിച്ചു തീർത്തിട്ടുണ്ട്.

ഇവയിൽ 260 പുസ്തകങ്ങൾക്ക് ആസ്വാദനകുറിപ്പും തയാറാക്കി. തിരൂർ ഫാത്തിമമാതാ സ്‌കൂളിൽ നാലാം തരത്തിലാണ് ദക്ഷിണ പഠിക്കുന്നത് . രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, പ്രളയ ദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ദുരി തമറിഞ്ഞ ദക്ഷിണ താൻ വരച്ച ചിത്രങ്ങൾ കോഴിക്കോട്ട് പ്രദർശിപ്പിച്ചു. ഇതിൽനിന്നും ലഭിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു.

നന്മ ബാലരങ്ങിന്റെ ഓൺ ലൈൻ സ്‌കൂൾ കലോത്സവത്തിലും ദക്ഷിണ സമ്മാനാർഹയായിരുന്നു .തങ്ങൾക്ക് അഭിമാനാമായി മാറിയ ദക്ഷിണയുടെ മികവുറ്റ കഴിവുകൾ ഇനിയും പോഷിപ്പിക്കനമ്മെന്നാണ് ഈ ശിശുദിനത്തിൽ ദക്ഷിണയുടെ കുടുംബത്തിന്റ ആഗ്രഹം.