ജയ്പൂർ: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ ദളിത് യുവാവിനെയും മകനെയും പതിനഞ്ചംഗ സംഘം മർദ്ദിച്ച് അവശരാക്കിയശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ മാർമന്ദിലാണ് കൊടുംക്രൂരത നടന്നത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരാണ് ഇരുവരെയും മർദ്ദിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

റൈചന്ദ് മേഘ്വാൾ, മകൻ രമേശ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്ന ഇവരെ സ്ഥലത്തെത്തിയ സംഘം കാരണമൊന്നും കൂടാതെ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഒന്നും ചെയ്യരുതെന്ന് ഇരുവരും കരഞ്ഞപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. മർദ്ദനമേറ്റുവീണ റൈചന്ദിനെ സംഘത്തിലുള്ളവർ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. റൈചന്ദിന്റെ തലയിൽ പൊട്ടലുണ്ട്. നിരവധി പല്ലുകൾ ഇളകിത്തെറിക്കുകയും ചെയ്തു. രമേശിന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്.

ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരാതിയെത്തുടർന്ന് അന്വേഷണമാരംഭിച്ചെങ്കിലും ആരെയും അറസ്റ്റുചെയ്തിട്ടില്ല. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.