ഭോപ്പാൽ: സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകാത്തതിനെ തുടർന്ന് 50കാരനെ രണ്ടം​ഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാ​ഗത്തിൽ പെട്ട ലാൽജി റാം അഹിർവാർ എന്നയാളാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യാഷ് യാദവ്, അൻകേഷ് യാദവ് എന്നിവരാണ് ലാൽജിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രതികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ലാൽജിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 8.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗ്രാമത്തിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കാർഷിക തൊഴിലാളിയായ ലാൽജി വയൽവരമ്പിൽ വിശ്രമിക്കുമ്പോഴാണ് യാഷ് യാദവ്, അൻകേഷ് യാദവ് എന്നിവർ തീപ്പെട്ടി ചോദിച്ച് എത്തിയത്. എന്നാൽ തീപ്പെട്ടി നൽകാൻ ലാൽജി തയ്യാറാകാത്തതോടെ ഇരുവരും വടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നതായി എ എസ് പി ടിഎസ് ഭാഗൽ മാധ്യമങ്ങളോട് പറഞ്ഞു.