ഹൈദരാബാദ്: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചു തെലുഗു സിനിമാ നിർമ്മാതാവിന്റെ ഭാര്യ ദളിത് യുവാവിനെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് ശേഷം തല മൊട്ടയടിച്ചു എന്നാണ് പരാതി. 20കാരനായ യുവാവിന്റെ പരാതിയിൽ നിർമ്മാതാവും ബിഗ്‌ബോസ് തെലുഗു മത്സരാർഥിയുമായിരുന്ന നൂതൻ നായിഡുവിന്റെ ഭാര്യക്കും ഏഴു പേർക്കുമെതിരെ കേസ് എടുത്തു.

തറയിൽ കിടക്കുന്ന യുവാവിനെ യുവതിയും മറ്റുള്ളവരും വടികൊണ്ട് തല്ലുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. നായിഡുവിന്റെ ഭാര്യ പ്രിയ മാധുരിയുടെ കാലിൽ വീണ് 20കാരൻ ദയക്കായി യാചിക്കുന്നുണ്ടായിരുന്നു. ശേഷം സംഭവങ്ങൾ പൊലീസ് സ്‌റ്റേഷനിലെത്തി റിപോർട്ട് ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തിനും എസ്.സി/എസ്.ടി സംരക്ഷണ നിയമ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഒന്ന് വരെയാണ് യുവാവ് നായിഡുവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. പ്രിയ മാധുരിയുടെ ആപ്പിൾ ഐ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 27ന് യുവാവിനെ അവർ വിളിച്ചു വരുത്തി. എന്നാൽ യുവാവ് കുറ്റം നിഷേധിച്ചു. പിറ്റേദിവസം വീണ്ടും വിളിച്ചു വരുത്തി. മണിക്കൂറുകളോളം പിടിച്ചു വെച്ച് മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്.

നേരത്തെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് എംഎ‍ൽഎയുടെ നിർദ്ദേശാനുസരണം രണ്ട് പൊലീസുകാർ ദലിത് യുവാവിന്റെ തല മുണ്ഡനം ചെയ്യുകയും മീശ വടിക്കുകയും ചെയ്ത സംഭവം വിവാദമായിരുന്നു. പിന്നാക്ക സമുദായക്കാർക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹൻ റെഡ്ഡി അറിയിച്ചിരുന്നു.