ബെയിജിങ്: ചൈനയിൽ കനത്ത മഴയിൽ രണ്ട് അണക്കെട്ടുകൾ തകർത്തു. ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. 1.6 ട്രില്ലൺ ക്യൂബിക്ക് ഫീറ്റ് ജലം ഉൾകൊള്ളാൻ പറ്റുന്ന അണക്കെട്ടുകളാണ് തകർന്നത് എന്നാണ് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് അണക്കെട്ടുകൾ തകർന്നത്. ഞായറാഴ്ച തന്നെ കനത്ത മഴയെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ജീവഹാനികൾ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയിൽ ഇന്നർ മംഗോളിയയിലെ ഹുലുനുബൂർ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ 87 മില്ലിമീറ്റർ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ മൂന്നാം ലെവൽ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരുന്നു എന്നാണ് ഏജൻസി റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ ആഴ്ച തന്നെ അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. അണക്കെട്ട് തകർന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേന പരിശോധന തുടരുകയാണ് എന്നാണ് ഏജൻസി റിപ്പോർട്ട്.

ദക്ഷിണ പടിഞ്ഞാറൻ ചൈനയിൽ തുടരുന്ന മഴക്കെടുതിയിൽ ഇവിടുത്തെ പ്രവിശ്യയായ സീയിച്യൂനാലിൽ ഇതിനകം ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഈ പ്രവിശ്യയിലെ 14 നദികൾ ഒരാഴ്ചയായി അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം 4,600 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തീവണ്ടി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.