ദുബായ്: ഇന്ത്യയെയും ഐപിഎല്ലിനെയും ഏറെ ഇഷ്ടപ്പെടുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്ററാണ് ഡേവിഡ് വാർണർ. കഴിഞ്ഞ ഐപിഎല്ലിൽ തന്നെ അപമാനിച്ചവർക്ക് അതേ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അടിച്ചു തകർത്തു കളിച്ച് മറുപടി നൽകുകയാണ് വാർണർ. കിരീട പ്രതീക്ഷ ഇല്ലാതെ എത്തിയ ഓസീസിനെ കിരീടം അണിയിച്ച ശേഷമാണ് വാർണർ അടങ്ങിയുള്ളൂ. അതെ ഇത് വാർണറുടെ പ്രതികാരത്തിന്റെ പൂർത്തീകരണം കൂടിയാണ്.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു വാർണർ. പിന്നീട് സൺ റൈസേഴ്‌സ് തോറ്റു തുടങ്ങിയപ്പോൾ ഫോമില്ലായ്മയുടെ പേരിൽ നായകസ്ഥാനം അദ്ദേഹത്തിന് നഷ്ടമയി. പിന്നാലെ ടീമിനും പുറത്തായി ഈ ഇടംകൈയൻ ബാറ്റ്‌സ്മാൻ. സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് വാർണറെ നായക സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ, തന്നെ പുറത്താക്കിയവർക്ക് വാർണർ മറുപടി നൽകിയത് അതേ വേദിയിൽ ലോകകപ്പ് ഉയർത്തിയാണ്.

ഓസീസിന്റെ വിജയത്തിൽ നിർണായക റോളാണ് വാർണർ ഫൈനൽ മത്സരത്തിലും കാഴ്‌ച്ച വെച്ചത്. ഡേവിഡ് വാർണർ ഫോമിലെങ്കിൽ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട എന്നായിരുന്നു ഇയാൻ ചാപ്പൽ നിർണായകമായ ഫൈനൽ തുടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. താളം കണ്ടെത്തിയാൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ന്യൂസിലൻഡിൽ നിന്ന് മത്സരം അനായാസം തട്ടിയെടുക്കുമെന്ന് ചാപ്പർ പറഞ്ഞത് ശരിയായി. 38 പന്തിൽ 53 റൺസെടുത്ത് വാർണർ മത്സരം തുടക്കത്തിൽ തന്നെ ഓസീസിന് അനുകൂലമാക്കി മാറ്റി. മാർഷുമായി കൂട്ടുകെട്ട് പടുത്തപ്പോൾ തന്നെ ഓസ്‌ട്രേലിയ വിജയം ഉറപ്പിച്ചിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോമിലല്ലായിരുന്ന വാർണർ സെമിയുൾപ്പടെയുള്ള അവസാന നിർണായക മത്സരങ്ങളിൽ ഫോമിലേക്ക് ഉയർന്നിരുന്നു. വാർണറും ഓസ്ട്രേലിയയുടെ ബാറ്റിംഗും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന നിദമനം തന്നെയാണ് ഒടുവിൽ ശരിയായത്. ഫൈനലിൽ 30 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിരുന്നു. ട്വന്റി 20 ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന നേട്ടമാണ് വാർണർക്ക് ലഭിച്ചത്.

2007-ലെ ട്വന്റി 20 ലോകകപ്പിന്റെ പ്രഥമ പതിപ്പിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 265 റൺസ് നേടിയ മാത്യു ഹെയ്ഡന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡ് ഉണ്ടായിരുനന്നത്. ഈ നേട്ടം മറികടക്കുകയായിരുന്നു വാർണർ. ഓസീസിന് വേണ്ടി കപ്പുയർത്തുന്ന പ്രകടനം നയിച്ച് കംഗാരുക്കളുടെ ക്രിക്കറ്റിലെ കരുത്ത് വീണ്ടെടുക്കുകയാണണ് വാർണറും സംഘവും.