പാറ്റ്‌ന: ബിഹാറിലെ ബുക്‌സാറിൽ ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതു ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. കിഴക്കൻ ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ബുക്‌സാറിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വിവരം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നു സ്ഥിരീകരണമില്ല.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണു ബുക്‌സാറിൽ ചൗസയിൽ നാല്പതിലേറെ മൃതദേഹങ്ങൾ പൊങ്ങിയത്. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ പുറത്തുവിട്ടു. മൃതദേഹങ്ങൾക്കിടയിൽ നിന്ന് തെരുവുപട്ടികൾ പുറത്തുവരുന്നത് ദൃശ്യങ്ങളിൽ കാണാം. അന്ത്യകർമങ്ങളുടെ ഭാഗമായി മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സൂചന.

അതേസമയം, നദിയിൽ കാണപ്പെട്ട മൃതദേഹങ്ങളെ ചൊല്ലി ഉത്തർപ്രദേശും ബിഹാറും തർക്കം തുടങ്ങി. അയൽസംസ്ഥാനമായ യുപിയിൽ നിന്നുള്ളതാണ് മൃതദേഹങ്ങളെന്ന് ബുക്‌സാർ ജില്ലാ ഭരണാധികാരികൾ പറഞ്ഞു. കോവിഡ് ഭീതിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാതെ നദികളിൽ തള്ളുന്നതായാണു വിവരം.

മൃതദേഹങ്ങൾക്ക് അഞ്ച് മുതൽ ഏഴ് ദിവസം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ ഭരണാധികാരികൾ പറഞ്ഞു. ഒഴുകിയെത്തിയ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 40 മുതൽ 50 വരെ മൃതദേഹങ്ങൾ ഇത്തരത്തിൽ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതർ പറഞ്ഞു. നദിയിൽ എറിഞ്ഞതാവാം ഇവയെന്ന് കരുതുന്നതായി അവർ കൂട്ടിച്ചേർതതു.

അഞ്ച് മുതൽ ഏഴ് ദിവസങ്ങളായി നദിയിൽ ഒഴുകുന്ന മൃതദേഹങ്ങളാണ് ഇവയെന്നാണ് സൂചന. എവിടെനിന്നാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയതെന്ന് കണ്ടത്തേണ്ടതുണ്ടെന്ന് ബിഹാറിലെ ഉദ്യോഗസ്ഥർ പറയുന്നു.