ചെന്നൈ: കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന നിരവധി സംഭവങ്ങളാണ വിവിധ ഇടങ്ങളിൽ നിന്നും പുറത്തുവരുന്നത്. അത്തരത്തിൽ നൊമ്പരപ്പെടുത്തുന്ന ഒരുവാർത്തയാണ് തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോൾ മോർച്ചറിയിൽ കൂട്ടിയിട്ട ശവങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതരുടെ നിർദ്ദേശം. തേനി സ്വദേശിയായ 47 കാരന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തി. മോർച്ചറിയിലെ ജീവനക്കാർ അകത്ത് കടന്ന് മൃതദേഹം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. മോർച്ചറിക്കകത്ത് നിരവധി മൃതദേഹങ്ങൾ നീല പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു വച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് എങ്ങനെ തെരഞ്ഞെടുക്കുമെന്ന് ബന്ധുക്കൾ ചോദിച്ചെങ്കിലും അതിൽ നിന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പീന്നീട് ഇവർ ഓരോ മൃതദേഹങ്ങളും പരിശോധിച്ച് കണ്ടെത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് ജീവനക്കാരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തേനി സർക്കാർ ആശുപത്രി ഡീൻ ബാലാജി നാഥൻ പറഞ്ഞു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകകയാണ്. ആശുപത്രിയിലെ മോർച്ചറിയിൽ രണ്ട് മുറികളാണുള്ളത്.

കോവിഡ് രോഗികളുടെ മൃതദേഹം പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങൾ വയ്ക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ ചില രാത്രികളിൽ 15 മൃതദേഹങ്ങൾ വരെ എത്താറുണ്ട്. ജീവനക്കാർ കോവിഡ് പ്രോട്ടോകോൾ പാലിക്കാറില്ലെന്നും കണ്ടെത്തി. മൃതദേഹങ്ങൾ കുന്നുകൂട്ടിയിടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കുമെന്നും ഡീൻ ബാലാജി നാഥൻ പറഞ്ഞു.