ചിറ്റൂർ : ഒറ്റയ്ക്കു താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. തത്തമംഗലം രായപ്പൻ തെരുവിൽ പരേതനായ തിരുവെങ്കിട സ്വാമിയുടെ മകൻ ഗണേശ് കുമാറിന്റെ (45) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഒരു വർഷത്തോളമായി ഗണേശ് കുമാറിനെക്കുറിച്ചു വിവരമില്ലെന്നും പൂട്ടിക്കിടക്കുന്ന വീട് തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ സുരേഷ് കുമാർ നൽകിയ പരാതിയിൽ പൊലീസിന്റെ അനുമതിയോടെ വീട് തുറന്നപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. 2 മാസത്തിലധികം പഴക്കമുണ്ടെന്നാണു പൊലീസ് നിഗമനം. ഒരു വർഷത്തിലധികമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഗണേശ് കുമാറിന്റെ ഭാര്യ അവരുടെ കൊടൈക്കനാലിലുള്ള വീട്ടിലാണു താമസമെന്നും ബന്ധുക്കൾ പറഞ്ഞു.

ഒരു വർഷം മുൻപു വരെ ചെന്താമര നഗറിലെ ലോട്ടറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിനു സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ അറിയിച്ചു.വിരലടയാള വിദഗ്ധരും, ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മറ്റു സഹോദരങ്ങൾ: രമേശ് കുമാർ, സെന്തിൽ കുമാർ.