തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു.വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി അനിൽകുമാറാണ് (55) മരിച്ചത്. വട്ടിയൂർക്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

അനിൽ കുമാറിന് ചികിത്സ കിട്ടാത്തത് വിവാദമായിരുന്നു. പുഴുവരിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ അനിൽ കുമാർ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ് ചെയ്ത അനിൽ കുമാറിനെ വീട്ടിൽ കൊണ്ടുവന്ന് വസ്ത്രം മാറ്റിയപ്പോൾ ശരീരത്തിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കഴുത്തിന്റെ പിറകുഭാഗത്തെ മുറിവിലാണ് പുഴുക്കളെ കണ്ടത്.