വയനാട്: സുൽത്താൻബത്തേരി ചീരാലിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വെണ്ടോൽ കോളനിയിലെ സീത മരിച്ചത് ഭർത്താവ് കുട്ടപ്പന്റെ മർദനമേറ്റാണെന്ന് നൂൽപ്പുഴ പൊലീസ് അറിയിച്ചു. കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുദിവസം മുൻപാണ് ചീരാൽ വെണ്ടോൽ കോളനിയിലെ 36 വയസുകാരിയായ സീതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കുട്ടപ്പനാണ് വിവരം പൊലീസിനെ അറിയിച്ചത്. സീത മരിച്ചദിവസം വീട്ടിൽ ബഹളമുണ്ടായിരുന്നതായി പരിസരവാസികൾ പൊലീസിനെ അറിയിച്ചു.

ഇതോടെ കുട്ടപ്പൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സീതയുടെ നെഞ്ചിനേറ്റ മർദ്ദനമാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കുട്ടപ്പൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ആൺകുട്ടിയുണ്ട്. ഇപ്പോൾ ബന്ധു വീട്ടിൽ താമസിക്കുന്ന കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുക്കും. അറസ്റ്റ് രേഖപ്പെടുത്തി കുട്ടപ്പനെ കോടതിയിൽ ഹാജരാക്കും.