തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ്. 120 വർഷത്തോളം പഴക്കമുള്ള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യനുള്ള സമയമാണിതെന്ന് പൃഥ്വിരാജ് പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജിന്റെ വാക്കുകൾ:
വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. പൃഥ്വിരാജിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേർ കമന്റ് ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചർച്ചയുയർന്നിരുന്നു. 142 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 125 വർഷം മുമ്പ് നിർമ്മിച്ച ഡാം കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്നുണ്ടെന്നും കേരളത്തിന് അപകടമാണെന്നും വാദങ്ങൾ ഉയർന്നു.

മലയാള സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ നിരവധിപേരാണ് വിഷയത്തിൽ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.

ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം എന്നായിരുന്നു നേരത്തെ വിഷയത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണം.

അതേസമയം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാർജ്ജിച്ചതോടെ സെക്കന്റിൽ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.