ന്യൂഡൽഹി: പ്രഹരശേഷി കൂട്ടാൻ പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. പ്രോജക്ട് 75-ഇന്ത്യ(പി-75ക) പദ്ധതിക്കു കീഴിൽ അതിപ്രഹര ശേഷിയുള്ള ആറ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ടെൻഡർ പുറപ്പെടുവിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

പദ്ധതിക്ക് 50,000 കോടിരൂപ ചെലവാകുമെന്നാണ് കരുതുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുംബൈയിലെ മസ്ഗോൺ ഡോക്യാർഡ്സിൽ പുരോഗമിക്കുകയാണ്.

ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ സ്വന്തമാക്കാനാണ് നാവിക സേന ലക്ഷ്യമിടുന്നത്. ഇത്തരം അന്തർവാഹിനികൾ അതിപ്രഹര ശേഷിയുള്ളതും, സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളെക്കാൾ 50 ശതമാനത്തോളം വലുപ്പമുള്ളവയും ആണ്.

12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാൻ ശേഷിയുള്ളവയാണ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ. അമിത ഭാരമുള്ള 18 ടോർപ്പിഡോകളെ ഒരേ സമയം വഹിക്കാനും ഇത്തരം അന്തർവാഹിനികൾക്ക് ആകും.

സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽനിർമ്മാതാക്കളായ മസഗൊൺ ഡോക്ക്സ് ലിമിറ്റഡ്(എം.ഡി.എൽ.), സ്വകാര്യ നിർമ്മാതാക്കളായ എൽ ആൻഡ് ടി എന്നിവർക്ക് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ അഥവാ ആർ.ഇ.പി. നൽകാനാണ് ഡി.എ.സി. അനുമതി നൽകിയിരിക്കുന്നത്.

സ്ട്രാറ്റജിക് പാർട്ണർഷിപ്പ് അഥവാ എസ്‌പി. മോഡലിനു കീഴിൽ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75(ക). അന്തർവാഹിനികളുടെ തദ്ദേശ രൂപകൽപനയും നിർമ്മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് എസ്‌പി. മോഡൽ. നേരത്തെ 111 നേവൽ യൂട്ടിലിറ്റി ഹെലികോപ്ടറുകൾ(എൻ.യു.എച്ച്.) സേനയിലേക്ക് എസ്‌പി. മോഡൽ വഴി കൂട്ടിച്ചേർത്തിരുന്നു.

റഷ്യയുടെ റോസോബോറോൺ എക്സ്പോർട്ട്, ഫ്രാൻസിന്റെ ഡി.സി.എൻ.എസ്, ടി.എം.എസ്., സ്പെയിന്റെ നവാൻഷ്യ, ദക്ഷിണ കൊറിയയുടെ ദേയ്വൂ എന്നീ കപ്പൽനിർമ്മാണ ശാലകളുമായി സംയുക്തമായാണ് എം.ഡി.എല്ലും എൽ.ആൻഡ് ടിയും ടെൻഡർ സമർപ്പിക്കുക. പ്രോജക്ട് 75-ന്റെ കീഴിൽ നിലവിൽ ആറ് സ്‌കോർപീൻ അന്തർവാഹിനികൾ എം.ഡി.എൽ. നിർമ്മിക്കുന്നുണ്ട്.

2019 ജൂൺ 20-നാണ് ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള താൽപര്യപത്രത്തിന് സർക്കാർ അനുമതി നൽകുന്നത്. ഇവ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിക്കുന്നതിന് എസ്‌പി. മോഡലിന് കീഴിൽ ഉൾപ്പെടുത്താനുള്ള അനുമതി 2019 ജനുവരിയിൽ ഡി.എ.സി. നൽകുകയും ചെയ്തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് കടന്നു കയറ്റം വർദ്ധിച്ചിരിക്കെയാണ് ഇന്ത്യൻ നാവികസേനയുടെ നീക്കം.പ്രഹര ശേഷി കൂട്ടുന്നതിലൂടെ ചൈനയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 140 അന്തർവാഹിനികളും, ഉപരിതല യുദ്ധക്കപ്പലുകളും നാവിക സേനയ്ക്ക് ഉണ്ട്.