ന്യൂഡൽഹി: ഡൽഹിക്ക് അനുവദിച്ച 480 മെട്രിക് ടൺ ഓക്‌സിജൻ പൂർണമായും നൽകുന്നത് ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി. നിരവധി ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്ന സാഹചര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോടതി പറഞ്ഞു.

സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഞെട്ടലുണ്ടാക്കുന്നു. ആശുപത്രികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് ഇന്നുതന്നെ നടപടിയുണ്ടാകണം. വീഴ്ച വരുത്തിയാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ഓക്‌സിജനുമായി വരുന്ന വാഹനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേർത്തു. ഓക്‌സിജൻ ഉൽപാദനവും വിതരണവും എത്രയും പെട്ടന്ന് വർധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു.

ഉൽപാദനം 3300 െമട്രിക് ടൺ ആയി ഉയർത്തേണ്ടതുണ്ട്. ഓക്‌സിജൻ വിതരണത്തിൽ വീഴ്ച വരാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.