ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടി.വാക്‌സിൻ
എടുക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം ഡയലർ ട്യൂൺ ആയി നൽകുന്നത് അരോചകമാണെന്നും ആവശ്യത്തിന് വാക്സിൻ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്സിൻ എടുക്കാൻ അഭ്യർത്ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ പറയുന്നു, വാക്സിൻ എടുക്കൂ എന്ന്. വാക്സിനേഷൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്സിൻ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്- ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

വാക്സിൻ എല്ലാവർക്കും നൽകണം. ഇനി നിങ്ങൾ പണം ഈടാക്കാൻ പോവുകയാണെങ്കിൽ കൂടിയും വാക്സിൻ നൽകണം. കുട്ടികൾ പോലും അത് തന്നെയാണ് പറയുന്നത്- കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ സർക്കാർ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.

ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന പരിപാടികൾ ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് തയ്യാറാക്കി എല്ലാ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി നിർദേശിച്ചു.

കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരസ്യപ്രചാരണങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി പറഞ്ഞു.