ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷം. നിരവധി കോവിഡ് രോഗികളാണ് ഓക്‌സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത്. ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കോവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്‌സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്‌സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. അതേസമയം, ഡൽഹിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി.

രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം. രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോ?ഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലധികം പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്.

ഇന്ത്യയിൽ ഓക്സിജൻ സിലിണ്ടറുകൾക്കും മരുന്നുകൾക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും രംഗത്തെത്തി. മെഡിക്കൽ ആവശ്യത്തിനുള്ള ഓക്സിജനും കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചു. 4 ലക്ഷത്തോളം റെംഡെസിവർ മരുന്നുകളാണ് റഷ്യയിൽ നിന്നും എത്തുന്നത്. ഒപ്പം ഓക്സിജൻ സിലിണ്ടറുകളും കപ്പൽ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളിൽ ഇവ ഇന്ത്യയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

റഷ്യയോടൊപ്പം ചൈനയും ഇന്ത്യക്ക് സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ അപകട സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ നൽകാൻ തങ്ങൾ തയ്യാറാണെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഓക്സിജൻ ഇറക്കുമതിക്ക് ചൈനയെ അല്ല ഇന്ത്യ പരിഗണിക്കുന്നതെന്നും മറ്റ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നതെന്നുമാണ് ചൈന പറയുന്നത്.

മനുഷ്യരാശിയുടെ പൊതുവായ ശത്രുവാണ് കോവിഡ് മഹമാരിയെന്ന് പറഞ്ഞ ചൈനീസ് വിദേശ കാര്യ മന്ത്രായലം ഇന്ത്യിലെ മെഡിക്കൽ സൗകര്യങ്ങളുടെ ശ്രദ്ധക്കുറവ് ചൈന ശ്രദ്ധിക്കുന്നുണ്ടെന്നും പറഞ്ഞു. കേന്ദ്ര വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം പ്രധാനമായും സിംഗപ്പൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഓക്സിജൻ എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം കൈകകൊള്ളും.