ഡൽഹി: ഡൽഹിയിലെ ട്രാക്ടർ റാലി സംഘർഷത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തിയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരൻ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയർത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ നിലവിൽ ആകെ 23 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൊല്ലപ്പെട്ട കർഷകനെയും കേസിൽ പ്രതിചേർത്തു.പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.പൊലീസിനു നേരെ വാൾ വീശിയ നിഹാങ്ക് സിഖുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 86 പൊലീസുകാർക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകർബ ചൗക്, ഗസ്സിപുർ, ഡൽഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകർക്ക് പരിക്കേറ്റത്. തിക്രിയിലും ഗസ്സിപുരിലും തിക്രിയിലും പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തുവെന്നും പൊലീസ് വ്യക്തമാക്കി.ഡൽഹി പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാൻ മോർച്ചാ നേതാക്കൾ വ്യക്തമാക്കിയത്. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും, റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാൽ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയിൽ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകൾ സമരത്തിൽ പങ്കെടുക്കാനെത്തി.നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്.

വാൾ, കൃപാൺ, തുടങ്ങിയ ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകൾ തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡൽഹി ഐടിഒയിലേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡൽഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ പൂർണമായും തകർത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടർന്നാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് നീങ്ങിയത്.കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയിൽ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.