ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്ലീൻചിറ്റ്. ഡൽഹിയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശ്രീനിവാസിനെ കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഡൽഹി പൊലീസ് ചോദ്യം ചെയ്തത. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പൈസയുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡൽഹി പൊലീസിന്റെ ചോദ്യം ചെയ്യൽ. എന്നാൽ ഡൽഹി പൊലീസിനെ പ്രവർത്തനങ്ങളുടെ മുഴുവൻ കണക്കുകളും ബോധിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് ശ്രീനിവാസ് വെളിപ്പെടുത്തി.

ശ്രീനിവാസിനെ കൂടാതെ മറ്റ് ഒൻപത് സന്നദ്ധ പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. നിലവിൽ ശ്രീനിവാസിന് മാത്രം ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ട് ശനിയാഴ്ച ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു.

ചോദ്യം ചെയ്തവർ എല്ലാവരും ജനങ്ങളെ സഹായിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. എന്നാൽ ശ്രീനിവാസിന് മാത്രമാണ് പൊലീസ് ക്ലീൻ ചിറ്റ് നൽകിയത്. മറ്റുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനത്തിനിടയിൽ പ്രതിരോധ മരുന്നുകളും ഉപകരണങ്ങളും കരിഞ്ചന്തയിൽ വിറ്റുവെന്നായിരുന്നു ശ്രീനിവാസിനെതിരായുള്ള ആരോപണം. ഡൽഹി സ്വദേശിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.