ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് മൂന്നാം ഘട്ട വ്യാപനമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡൽഹി കടന്നുപോകുന്നതെന്ന് തീർച്ചപ്പെടുത്താനാവില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഉറപ്പു പറയാൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ ഡൽഹിയിൽ 6,725 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആകെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. " ഡൽഹിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ഞാൻ പൊതുജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. നഗരത്തിൽ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് ഞാനിതിനെ വിളിക്കും. കാരണം സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലും ദിവസേനയുള്ള കോവിഡ് കേസുകൾ 3,000 ത്തിൽ താഴ്ന്നിരുന്നു." - അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

33 സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ 80 ശതമാനം കിടക്കകളും മാറ്റിവെയ്ക്കണമെന്ന നഗര ഭരണകൂടത്തിന്റെ ഉത്തരവിനെതിരായ ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പും നൽകി. നിലവിൽ ഡൽഹിയിൽ കോവിഡ് കിടക്കകളുടെയും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ സംവിധാനങ്ങളുടെയും ദൗർലഭ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.