ന്യൂഡൽഹി: ഫെബ്രുവരിയിൽ ഉണ്ടായ ഡൽഹി കലാപത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനും എതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഇരുവരെയും കൂടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ് എന്നിവരുടെ പേരുകളും അനുബന്ധകുറ്റപത്രത്തിൽ ഇടം പിടിച്ചു. പൗരത്വ വിരുദ്ധ പ്രക്ഷോഭകരെ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇവർ ശ്രമിച്ചെന്നും കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കുറ്റപത്രത്തിൽ പറയുനനു.

കേസിൽ അറസ്റ്റിലായ മൂന്നുവിദ്യാർത്ഥികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം. പൗരത്വ ഭേദഗതി നിയമവും, ദേശീയ ജനസംഖ്യാ രജിസ്റ്ററും മുസ്ലിം വിരുദ്ധമാണെന്നും ഏതറ്റം വരെയും പ്രക്ഷോഭം നടത്തണമെന്നും, പ്രകടനങ്ങൾ വഴി കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ തകർക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തതായാണ് ആരോപണം.

വടക്ക്-കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23 നും 26 നും മധ്യേയുണ്ടായ കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരിക്കേറ്റു,. 97 ഓളം പേർക്ക് വെടിയേറ്റാണ് പരിക്കുപറ്റിയത്.

പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനെന്ന് യെച്ചൂരി

കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി രംഗത്തെത്തി. 'ഡൽഹി പൊലീസിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയ ഇടപെടൽമൂലമുള്ളതാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തന്റെ പ്രസംഗത്തിൽ നിന്ന് ഒരുവാചകം പോലും ഉദ്ധരിക്കാതെയാണ് തനിക്കെതിരെ അനുബന്ധ കുറ്റപത്രത്തിൽ ഡൽഹി പൊലീസിന്റെ പരോക്ഷ പരാമർശമുള്ളതെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു.

മൂന്നുവിദ്യാർത്ഥികളുടെ മൊഴി ആധാരമാക്കി അനുബന്ധ കുറ്റപത്രം

മുതിർന്ന നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് മൂന്നു വിദ്യാർത്ഥികളുടെ മൊഴി അടിസ്ഥാനമാക്കിയാണ്- വനിതാ കൂട്ടായ്മയായ പിഞ്ജ്ര തോഡ് അംഗങ്ങളും ജെഎൻ യു വിദ്യാർത്ഥികളുമായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ മിലിയയിലെ ഗുൽഫിഷ ഫാത്തിമ. ജഫ്രാബാദിലെ അക്രമങ്ങളുടെ പേരിൽ ഇവർ യുഎപിഎയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ നേരിടുകയാണ്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ  ഒരുദിവസം മാത്രം അവശേഷിക്കെയാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കലിതയും നർവാളും അക്രമത്തിൽ തങ്ങളുടെ പങ്ക് സമ്മതിച്ചുവെന്ന് മാത്രമല്ല തങ്ങളുടെ മാർഗ്ഗദർശികളാണ് ജയതി ഘോഷ്, അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നും വെളിപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇവരാണ് ഏതറ്റം വരെയും പോയി അക്രമം നടത്താൻ പ്രോത്സാഹിപ്പിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ധരിയാഗഞ്ചിൽ ഡിസംബറിൽ നടന്ന പ്രക്ഷോഭവും ഫെബ്രുവരിയിലെ ജഫ്രഫാദ് ചക്ക റോഡ് ഉപരോധവും സംഘടിപ്പിച്ചത് ഘോഷിന്റെയും അപൂർവാനന്ദിന്റെയും റോയിയുടെയും പ്രോത്സാഹനത്തിലാണൈന്ന് രണ്ട് ജെഎൻയു വിദ്യാർത്ഥികളുടെ മൊഴികളിലും പറയുന്നു,

കുറ്റപത്രപ്രകാരം പൗരത്വ വിരുദ്ധ പ്രക്ഷോഭം മുന്നോട്ട്‌കൊണ്ടുപോകാൻ പിഞ്്ജ്ര് തോഡ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനിയി ഘോഷും അപൂർവാനന്ദയും റോയിയും പോപ്പുലർ ഫ്രണ്ടുമായും ജാമിയ കോർഡിനേഷൻ കമ്മിറ്റിയുമായും സഹകരിച്ചു. ജാമിയയിലെ വിദ്യാർത്ഥിനിയാ ഫാത്തിമയുടെ മൊഴിയും സംഭവങ്ങൾ സ്ഥാപിക്കാൻ ഡൽഹി പൊലീസ് ഉയോഗിച്ചിട്ടുണ്ട്.

യെച്ചൂരിയുടെയും യോഗേന്ദ്ര യാദവിന്റെയും പേരുകൾ കൂടാതെ ഫാത്തിമയുടെ മൊഴിയിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ രാവൺ, യുണൈറ്റഡ് എഗൻസ്റ്റ് ഹേറ്റ് പ്രവർത്തകൻ ഉമർ ഖാലിദ് തുടങ്ങിയവരെ കൂറിച്ചും സൂചിപ്പിക്കുന്നു. വലിയ നേതാക്കളും അഭിഭാഷകനും ആൾക്കാരെ കൂട്ടാനും പ്രോത്സാഹിപ്പിക്കാനും മുന്നോട്ട് വന്നുവെന്നാണ് ഫാത്തിമയുടെ മൊഴി ഉദ്ധരിച്ച് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.