തിരുവനന്തപുരം: കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് (ബി.1.617.2) പഠനം. കേരളത്തിൽ വാക്‌സീൻ എടുത്തവരിലു രോഗമെത്താനുള്ള കാരണവും ഇതു തന്നെയാണ്. വാക്‌സീൻ വഴിയും രോഗപ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെൽറ്റ വൈറസ് മറികടക്കും. ഇത് കേരളത്തിലും വ്യാപകമാണ്. അതുകൊണ്ട് തന്നെ അതിശക്തമായ നടപടികൾ തുടർന്നും എടുക്കേണ്ടി വരും.

സംസ്ഥാന സർക്കാരിനു വേണ്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നിവിടങ്ങളിൽ നടത്തിയ പഠനമാണ് ഈ വസ്തുത കണ്ടെത്തിയത്. വൈറസിന്റെ ജനിതകഘടനാ പഠനമാണ് നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിൽ 95 ശതമാനത്തിനു മുകളിലും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാംപിളുകളിൽ 93 ശതമാനവും ഡെൽറ്റ വകഭേദമാണ്.

ഡെൽറ്റ വൈറസ് കണ്ടെത്തിയതോടെ മൂന്നാം തരംഗത്തിൽ കേരളം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു. കേരളത്തിൽ കഴിഞ്ഞ 2 മാസങ്ങളിൽ ഡെൽറ്റ മൂലം കോവിഡ് ബാധിച്ചവർക്കു വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഡെൽറ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സാംപിളുകളിലാണു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സാംപിളുകളാണു കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിക്കുന്നത്. 2 ഡോസ് വാക്‌സീൻ സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധിതരായവർ, രണ്ടാം തവണ കോവിഡ് ബാധിതരായവർ എന്നിവരുടെ സ്രവം അതതു ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചാണു ജനിതക പഠനത്തിന് അയച്ചത്.

രാജ്യത്തും വ്യാപനത്തിന് കാരണം ഡെൽറ്റാ വൈറസായിരുന്നു. ഡൽഹിയിൽ 57 ശതമാനം പേരിലും നേരത്തെ രോഗബാധിതരായി ആന്റിബോഡി ശേഷി കൈവരിച്ചവരായിട്ടും ഡെൽറ്റ ഇനം വ്യാപകമായി പടർന്നു. എന്നാൽ, കൂടുതൽ മരണങ്ങൾക്ക് കാരണം ഓക്സിജൻ ക്ഷാമമടക്കം ആരോഗ്യസംവിധാനത്തിൽ സംഭവിച്ച തകർച്ചയാണ്.

ഡെൽറ്റ ഇനത്തേക്കാൾ കൂടുതൽ മാരകം നേരത്തെ കണ്ടെത്തിയ യുകെ ഇനം വൈറസായിരുന്നുവെന്നും മറ്റൊരു പഠനം കണ്ടെത്തിയിരുന്നു. ഡെൽറ്റ വൈറസിനെ നേരിടാൻ ഫൈസർ വാക്സിൻ പോലും പര്യാപ്തമല്ലെന്നാണ് കണ്ടെത്തൽ.