കൊച്ചി: കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമെന്ന് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പീറ്റർ മാലിപറമ്പിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് എൻ നാഗേശഷിന്റെ വാക്കാലുള്ള പരാമർശം.

നോട്ടിൽ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിത്. ഇന്ത്യൻ കറൻസിയിൽ താൻ അധ്വാനിച്ച് നേടുന്നതാണെന്നും അതിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളനുസരിച്ചാണ് നോട്ടിൽ മഹാത്മ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിരിക്കുന്നതെന്ന് ഹർജി സമർപ്പിച്ച ആൾക്ക് വേണ്ടി ഹാജരായ അഡ്വ.അജിത് ജോയി കോടതിയിൽ പറഞ്ഞു. എന്നാൽ ഒരു നിയമ പരിരക്ഷയുമില്ലാതെയാണ് കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ.അജിത് ജോയി വാദിച്ചു.

അതേസമയം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടു. തുടർന്ന് ഈ മാസം 23ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കണം, സ്വകാര്യമായി ആശുപത്രിയിൽ നിന്ന് എടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നത് എന്തിനാ എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം.