ശബരിമല: തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ സ്രവ പരിശോധനയ്ക്ക് നൽകിയ തീർത്ഥാടകൻ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ശബരിമലയിൽ ദർശനം നടത്തി മടങ്ങിയെന്ന് സംശയം. ഇയാൾക്കെതിരേ തേനി പൊലീസ് ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. ചെന്നൈ സ്വദേശി മൂർത്തിയാണ് തമിഴ്‌നാട് പൊലീസിനെയും തീർത്ഥാടകരെയും പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്.

ഡിസംബർ 30 ന് ഇയാളും സുഹൃത്തുക്കളും ശബരിമല ദർശനത്തിന് പോകുന്നതിനായി തേനി ജില്ലയിലെ ആണ്ടിപ്പട്ടി തിമ്മരസനായക്കനൂർ ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. ഇവിടെ വച്ച് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. സാമ്പിളുകൾ തേനി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനാ ഫലം പിറ്റേന്ന് വന്നതോടെ മൂർത്തിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പോസിറ്റീവായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. യാത്ര അവസാനിപ്പിച്ച് ക്വാറന്റൈനിൽ താമസിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു യാത്ര തുടർന്നു. ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത് അനുസരിച്ച് പൊലീസ് മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളും സംഘവും കൊല്ലം വഴി ചെങ്കോട്ടയിലെത്തിയതായും കുറ്റാലത്ത് തങ്ങിയതായും കണ്ടെത്തി.

തുടർന്ന് ആരോഗ്യവകുപ്പ് തെങ്കാശി, നാഗർകോവിൽ ജില്ലകളിലെ എസ്‌പിമാരെ വിവരം അറിയിച്ചുവെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടറെ സംഘത്തിലെ ഒരാൾ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഒപ്പമെത്തിയവരെ കോവിഡ് പരിശോധന നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നാണ് വിവരം.