തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവരോട് ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാൻ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

പാൽ വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറി എന്നിവ തുറന്നുപ്രവർത്തിക്കാൻ പൊലീസ് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകൾ, പലവ്യഞ്ജനക്കടകൾ, പഴം വിൽപ്പനശാലകൾ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കേണ്ടതാണ്.

മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം അവശ്യസർവീസ് ആയതിനാൽ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താൻ പാടില്ല. അക്രഡിറ്റേഷൻ കാർഡോ മാധ്യമസ്ഥാപനം നൽകുന്ന തിരിച്ചറിയൽ രേഖകളോ പരിശോധിച്ച് മാധ്യമപ്രവർത്തകരെ കടത്തിവിടാം.

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും തടയാൻ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികൾ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാൽ മാത്രമേ ചരക്കുവാഹനങ്ങൾ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളിൽ പൊലീസ് നിശ്ചിതസമയത്തിനു മുൻപ് തന്നെ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് പൂർണമായും ഒഴിവാക്കണം.

തിരിച്ചറിയൽ കാർഡ് ഇല്ലാത്ത സാധാരണ ജോലിക്കാർ, കൂലിപ്പണിക്കാർ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്ക്കെടുത്ത് യാത്ര ചെയ്യാൻ അനുവദിക്കണം. എന്നാൽ അവരുടെ പേരും മൊബൈൽ നമ്പറും വാങ്ങി വയ്ക്കണം.

വീട്ടുവേലക്കാർ, ഹോം നഴ്സ്, മുതിർന്നവരെ വീടുകളിൽ പോയി പരിചരിക്കുന്നവർ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകൾക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാൻ പാടില്ല.

വൻകിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ഉടമയോ കരാറുകാരനോ തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കിൽ അവർക്ക് പ്രത്യേക യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.