തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.

നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഡി.ജി.പി സർക്കുലർ പുറത്തിറക്കിയത്.

മുന്തിയ പരിഗണന നൽകി കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.

നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങൾക്കുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികൾ, യൂണിയനുകൾ, യൂണിയൻ നേതാക്കൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണം. ഹർജി പരിഗണിക്കുന്ന അടുത്ത മാസം എട്ടിനു മുൻപു ഡി.ജി.പി സർക്കുലർ ഇറക്കാനും കോടതി നിർദേശിച്ചിരുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്ന രജിസ്റ്റ്രേഷനുള്ള തൊഴിലാളിയെ പുറത്താക്കാനും കനത്ത പിഴ ചുമത്താനും ചുമട്ടുതൊഴിലാളി നിയമപ്രകാരം ബന്ധപ്പെട്ട അധികൃതർക്കു അധികാരം നൽകി ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു.