കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൈയേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിവപുരം 187, 188 ബൂത്തിൽ വച്ചാണ് സംഭവമുണ്ടായത്. ബൂത്തിൽ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തന്റെ നേർക്ക് കൈയോങ്ങുകയും അടിക്കാൻ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയിൽ ഉണ്ടായിരുന്നെന്നും ധർമജൻ പറഞ്ഞു. എന്നാൽ ഏതാനും പേർ തടയുകയായിരുന്നു. അത്തരത്തിൽ തടയാനുള്ള അധികാരം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇല്ല. ഉദ്യോഗസ്ഥർക്കേ ഉള്ളൂ. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.