കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, സിനിമാ താരങ്ങൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. സ്വതന്ത്രരുടെ സാധ്യതാ പട്ടികയിൽ പലരും പെടുകയും ചിലർ അത് നിഷേധിക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെ പ്രിയതാരം ധർമജൻ ബോൾഗാട്ടിയാണ് അക്കൂട്ടത്തിൽ ഷൈൻ ചെയ്യുന്നത്. ചെറുപ്പം മുതലേ കോൺഗ്രസ് അനുഭാവിയാണ് ധർമജൻ. അതുകൊണ്ട് തന്നെ ആദ്യം വൈപ്പിനിൽ താരം മത്സരിക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇതിന് പിന്നാലെ ബാലുശേരി മണ്ഡലത്തിലും ധർമജൻ മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നു.

എന്നാൽ, തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് ധർമജന്റെ ആവർത്തിച്ചുള്ള പ്രതികരണം. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഔദ്യോഗികമായി യാതൊരു ഉറപ്പും ലഭിച്ചിട്ടുമില്ല. പക്ഷേ താൻ എക്കാലവും അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്. അതായത് ധർമജന് മത്സരിക്കാൻ ഇഷ്ടമാണെന്ന്. ഇതിന് മുന്നോടിയായി ഇടതുസർക്കാരിനെതിരെ ധർമജൻ ആഞ്ഞടിച്ചു.

വാക്കുകൾ ഇങ്ങനെ:

'ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം കോൺഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സർക്കാർ ലോക തോൽവിയാണ്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവർത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സർക്കാരിന്റെ തുടർച്ച ഉണ്ടാകാതിരിക്കാൻ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം. അത് സ്ഥാനാർത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാൽ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും' ധർമജൻ പറഞ്ഞു.

ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് അനായാസം കേരളത്തിൽ വിജയം നേടാൻ കഴിയും. പക്ഷേ അതിന് പ്രവർത്തകരും നേതാക്കളും മനസ്സ് വയ്ക്കണം. ഭിന്നതകൾ എല്ലാം പറഞ്ഞു തീർത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നാണ് ധർമജന്റെ വിശ്വാസം.

ബാലുശ്ശേരിയിൽ ഇപ്പോൾ തന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഇത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ട്. ടി സിദ്ദിഖ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേർത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്ന് ധർമജൻ പറയുന്നു. തെരഞ്ഞെടുപ്പിലെ വിജയവും തോൽവിയും തനിക്ക് പ്രശ്‌നമല്ല. മത്സരിച്ചാൽ ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. കേരളത്തിൽ എവിടെയും മത്സരിക്കുവാൻ തയാറാണ്. എവിടെ ജയിച്ചാലും പിന്നെ ആ പ്രദേശത്തിന്റെ ആളായി അവിടെ തന്നെ ഉണ്ടാകുമെന്നും ധർമ്മജൻ പറയുന്നു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷൻ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടർച്ചയായി രണ്ടു തവണ ജയിച്ച പുരുഷൻ കടലുണ്ടിക്ക് ഇത്തവണ മാറി നിൽക്കേണ്ടി വരുമെന്നാണ് സൂചന. മുസ്ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോർട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയിൽ മറ്റൊരു സീറ്റ് ലീഗിന് നൽകും.

നേരത്തെ വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ നടൻ ധർമജൻ ബോൾഗാട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നു വന്നിരുന്നു. ചെറുപ്പം മുതൽ കെ.എസ്.യു കോൺഗ്രസ് അനുഭാവിയാണ് ധർമജൻ. പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും താൻ മണ്ഡലത്തിൽ തന്നെ താമസിക്കുന്നു എന്നതും പരിഗണിച്ചായിരിക്കും താൻ സ്ഥാനാർത്ഥിയാവും എന്നതരത്തിൽ പ്രചാരണമുണ്ടായത്. പാർട്ടി സ്ഥാനാർത്ഥിയാവാൻ ക്ഷണിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരട്ടെ, അപ്പോൾ കാണാമെന്നായിരുന്നു ധർമജൻ അന്ന് പറഞ്ഞത്.

ആറാംക്ലാസുമുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിക്കുവേണ്ടി സമരം ചെയ്തും പ്രവർത്തനങ്ങൾ നടത്തിയും ജയിൽവാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താൻ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ല. ധർമജൻ വ്യക്തമാക്കിയിരുന്നു