ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വിലക്ക് പിന്നാലെ 'ഡീസലിനും സെഞ്ച്വറി'. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് ആദ്യം ഡീസൽ ലിറ്ററിന് 100 രൂപ തൊട്ടത്. ജൂലൈ നാലിന് വില പുതുക്കി നിശ്ചയിച്ചതോടെയാണ് ഡീസൽ വിലയും നൂറുകടന്നത്.ഞായറാഴ്ച സിക്കിമിൽ പെട്രോൾ വില 100 തൊട്ടിരുന്നു. കൂടാതെ കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും നൂറുരൂപ കടന്നിരുന്നു.

ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് ലിറ്ററിന് വർധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 34ാമത്തെ തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഡീസലിന് 33ാമത്തെ തവണയും.നികുതി നിരക്കുകളിലെ വ്യത്യാസങ്ങൾ മൂലം വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക നിരക്കുകളാണ് പെട്രോളിനും ഡീസലിനും.

ഉയർന്ന നികുതി നിരക്കുള്ള രാജസ്ഥാനിലാണ് ആദ്യം പെട്രോൾ വില നൂറുതൊട്ടത്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക് എന്നിവിടങ്ങളിലും പെട്രോൾ വില നൂറുതൊട്ടു.