കാസർകോഡ്: കടുത്ത സാമ്പത്തിക ബാധ്യതയിൽ തൊഴിലാളികൾക്കു ശമ്പളം പോലും നൽകാൻ കഴിയാതെ വിഷമിക്കുകയാണ് കെ എസ് ആർ ടി സി. അന്തർ സംസ്ഥാന സർവീസുകൾ ലാഭത്തിലാകാൻ അധികൃതർ ഒന്ന് കനിഞ്ഞാൽ സാധിക്കും എന്നതാണ് കൗതുകരം. അതിർത്തി ജില്ലകളിൽ നിന്ന് അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ കർണാടക പെട്രോൾ ബങ്കുകളിൽ നിന്നു ഡീസൽ നിറച്ചാൽ പ്രതിദിനം 40000 രൂപ വരെ ലഭിക്കാൻ സാധിക്കും.

കാസർകോട് 103.13 രൂപയും കർണാടക അതിർത്തിയിൽ 94.05 രൂപയുമാണ് ഡീസലിനു ലീറ്ററിനു റീട്ടെയിൽ വില. ഇതു വഴി കർണാടകയിലും കാസർകോടും വില തമ്മിലുള്ള അന്തരം 8.30 രൂപ വരെയാണ്. കാസർകോട്, മംഗളൂരു, കാസർകോട് സുള്ള്യ, കാസർകോട് പുത്തൂർ അന്തർ സംസ്ഥാന സർവീസുകൾക്ക് കർണാടകയിൽ നിന്നു ഡീസൽ നിറച്ചാൽ പ്രതിദിനം 5000 ലിറ്ററിനു 40,000 രൂപ കുറയും.

ഇതേ നിരക്കിലാണെങ്കിൽ പ്രതിവർഷം ഒന്നര കോടി രൂപയാണ് കുറയുക. ജില്ലയ്ക്ക് ആവശ്യമായ 12,000 ലീറ്റർ ഡീസൽ കർണാടകയിൽ നിന്നു തന്നെ നിറയ്ക്കുന്നതിനു സംവിധാനം ഒരുക്കിയാൽ പ്രതിദിനം 96,000 രൂപ വരെയാണ് കുറയുക. ജില്ലയിൽ നിന്നു കർണാടകയിലേക്കു സർവീസ് നടത്തുന്ന ബസുകൾക്ക് എങ്കിലും അവിടെ നിന്നു ബൾക്ക് പർച്ചേസ് അല്ലാതെ സ്വകാര്യ ബസുകൾ നേരിട്ടു ബങ്കുകളിൽ നിന്നു ഇന്ധനം നിറക്കുന്നത് പോലെ തന്നെ നിറച്ചാൽ കെഎസ്ആർടിസി സർവിസ് നടത്തുന്നതിനുള്ള സാമ്പത്തിക ബാധ്യതയ്ക്ക് അൽപം ആശ്വാസമാകും.

എന്നാൽ കെഎസ്ആർടിസി ഇത് അനുവദിക്കുന്നില്ല. കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോ മേധാവികൾക്ക് ഇതിനു സാമ്പത്തികാധികാരവും അനുമതിയും നൽകിയാൽ ഇന്ധന വിലയിൽ വലിയ ബാധ്യതയും സർവീസ് മുടക്കവും പരിഹരിക്കാനാകും. പതിനായിരം ലീറ്റർ ഡീസലിനു കേരളത്തിൽ 1,70000 രൂപ നികുതി നൽകണം. എന്നാൽ കർണാടകയിൽ ഇതിനു 1,25,000 രൂപയാണ്. നികുതി. ലീറ്ററിനു 2 രൂപയാണ് ഡീസൽ ലിറ്ററിനു ട്രാൻസ്‌പോർട്ടിങ് ചാർജ് ഈടാക്കുന്നത്.