കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ ദിവസം കേസിലെ പ്രതിയായ നടൻ ദിലീപ് എവിടെയായിരുന്നു? കേസിലെ ഗൂഢാലോചന സംബന്ധിച്ച നിർണായകമാകാവുന്ന ഈ ചോദ്യത്തിന് ഉത്തരം തേടുകയാണു ക്രൈംബ്രാഞ്ച് ഇപ്പോൾ. ഈ വിഷയത്തിൽ പ്രോസിക്യൂഷനെ തെറ്റിധരിപ്പിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് വരും. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പുതിയ കേസിനെ കുറിച്ചുള്ള ചർച്ചകൾ.

നടിയെ ആക്രമിച്ച കേസിലും ഈ പുതിയ നീക്കം നിർണ്ണായകമാകും. കേസിൽ പ്രതിഭാഗം ആയുധമാക്കാൻ സാധ്യതയുള്ള ആശുപത്രി ചികിൽസാ വിഷയത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന നിർദ്ദേശം പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്ന സമയം, ആരോപണവിധേയനായ വ്യക്തി മറ്റെവിടെയെങ്കിലുമായിരുന്നെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതു ക്രിമിനൽ പ്രോസിക്യൂഷനിൽ പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ്. 

ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിൽ നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു. ഇതുവച്ച് ദിലീപിനെതിരെ മൂന്നാം കേസ് എടുക്കുന്നത് ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. ഈ തെളിവാണ് വിചാരണയിൽ ദിലീപ് പ്രധാനമായും ചർച്ചയാക്കിയത്. ഈ തെളിവിനെ പൊളിക്കനായാൽ തന്നെ പുതിയ കേസിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഈ സാഹചര്യങ്ങൾ പരിശോധിക്കുകയാണ്. ഈ ആഴ്ച തന്നെ പുതിയ കേസും രജിസ്റ്റർ ചെയ്‌തേയ്ക്കും.

'ആലബൈ' എന്നാണു നിയമത്തിൽ ഇത്തരം തെളിവുകളുമായുള്ള പ്രതിഭാഗം നീക്കത്തെ പറയുന്നത്. ഫെബ്രുവരി 17നു രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിലാണു പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയത്. അതിനു മുൻപുള്ള ദിവസം മുതൽ നടൻ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്. 14 മുതൽ ദിലീപ് ആശുപത്രിയിൽ ചികിൽസ തേടിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളിൽ 17നു ദിലീപ് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുമുണ്ട്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് എത്രമാത്രം പ്രധാനമാണെന്ന ചോദ്യം അന്വേഷണ സമയത്ത് ഉയർന്നിരുന്നു. സംഭവദിവസം പകലും രാത്രിയുമായി പല നമ്പറുകളിൽ നിന്നു ദിലീപ് നടത്തിയ ഫോൺ സംഭാഷണങ്ങളും അപ്പോഴത്തെ ടവർ ലൊക്കേഷനും കേസിൽ നിർണായകമാണെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് ആശുപത്രിയിൽ ഇല്ലെന്ന് തെളിയിക്കാനുള്ളതെല്ലാം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ പുതിയ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കേസിൽ 'ആലബൈ' സൃഷ്ടിക്കാൻ കുറ്റകൃത്യത്തിനു മുൻപുതന്നെ ദിലീപ് ശ്രമിച്ചതിനുള്ള തെളിവായി ഇക്കാര്യം ചർച്ചയാക്കും. ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ എന്നിവരടക്കമുള്ളവരുടെ മൊഴികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപ് ആക്രമണം നടന്ന ദിവസങ്ങളിൽ ചികിത്സ തേടിയെന്ന് വ്യാജരേഖയുണ്ടാക്കിയെന്ന റിപ്പോർട്ടിനെ തള്ളി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നേരത്തെ രംഗത്തു വന്നിരുന്നു. ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോക്ടർ ഹൈദർ അലി പറഞ്ഞിരുന്നു. അപ്പോഴും ചില പ്രത്യേകതകൾ ഈ മൊഴിക്കുണ്ടായിരുന്നു.

ഫെബ്രുവരി 14 മുതൽ 18 വരെ ദിലീപ് തന്റെ കീഴിൽ ചികിത്സ തേടിയിരുന്നു. അഡ്‌മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം ദിലീപ് വീട്ടിൽ പോകുമായിരുന്നു. വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചതാണെന്നും ഡോക്ടർ പറഞ്ഞിരുന്നു. ആലുവയിലെ അൻവർ മെമോറിയൽ ആശുപത്രിയിലാണ് ദിലീപ് ചികിത്സ തേടിയാണ്. മുൻപും അസുഖവുമായി അഡ്‌മിറ്റ് ചെയ്യുമ്പോൾ വൈകുന്നേരം വീട്ടിൽ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നും ഡോ.ഹൈദർ അലി ചൂണ്ടിക്കാട്ടിയിരുന്നു.