ന്യൂഡൽഹി: സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെയും തീർക്കുന്ന ഭീകരവാദത്തിന്റെ കണ്ണികളായി മലയാളി യുവാക്കളും രംഗത്തെത്തിയ വാർത്ത ഇപ്പോൾ ഒരു പുതുമയുള്ള കാര്യമല്ല. അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ ഇറങ്ങിത്തിരിച്ച നിരവധി യുവാക്കൾ മലയാളികളായിരുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയെന്ന് റിപ്പോർട്ടും പുറത്തുവന്നു. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സീനെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു.

ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്‌സീന്റെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. പരിശോധന ഫലം എൻഐഎക്ക് കൈമാറിയതായി ന്യൂസ് 18 ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ചാവേറാക്രമണത്തിൽ 27 പേർ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്‌സീനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളിയാണ് ഭീകരനെന്ന് സ്ഥിരീകരിച്ചു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

ചാവേറിന്റെ മൃതാവശിഷ്ടത്തിൽ നിന്നും ടിഷ്യു ഉപയോഗിച്ച് ശേഖരിച്ച ഡിഎൻഎയും മുഹ്‌സിന്റെ മാതാവ് മൈമുന അബ്ദുള്ളയുടെ ഡിഎൻഎയും തമ്മിൽ ഡൽഹിയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധിച്ചു. റിപ്പോർട്ട് ഒരാഴ്ച മുൻപ് എൻഐഎക്ക് കൈമാറിയെന്നാണാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ 1991 ലാണ് മുഹ്‌സിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തൊഴിൽ അന്വേഷിച്ച് പോയി. അവിടെ നിന്ന് പിന്നീട് ജോലി നേടി ദുബൈയിലേക്ക് വന്നു. 2018 വരെ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

മുൻ കശ്മീർ ഭീകരൻ ഐജാസ് അഹാങ്കീറിന്റെ ഭീകര സംഘത്തിന്റെ ഭാഗമാകാനായി പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഏപ്രിൽ മാസത്തിലാണ് കാബൂൾ ഗുരുദ്വാര ചാവേറാക്രമണ കേസിൽ എൻഐഎ കേസെടുത്തത്. 2016 ൽ അബ്ദുൾ റാഷിദ് അബ്ദുള്ളയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 26 അംഗ മലയാളി സംഘത്തെ കുറിച്ചടക്കം എൻഐഎ അന്വേഷണം നടത്തുന്നുണ്ട്.

കശ്മീരിലെ ജിഹാദി നേതാവ് ഇജാസ് അഹങ്കാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിൽ പെട്ട ആളായിരുന്നു 1991ൽ തൃക്കരിപ്പൂരിൽ ജനിച്ച മുഹ്‌സിൻ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ച വിവരങ്ങളിൽ നിന്നും ആക്രമണത്തിലെ മുഹ്‌സിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. കാബൂൾ ഗുരുദ്വാര ആക്രമണത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് അധികാരം നൽകുന്ന നിയമഭേദഗതിക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത നിർണ്ണായകമായ കേസായിരുന്നു ഇത്.

അബ്ദുൾ റാഷിദ് അബ്ദുള്ള എന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ നേതൃത്വത്തിൽ 2016ൽ കേരളത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. 26 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലെ പല വിദ്ധ്വംസക പ്രവർത്തനങ്ങളിലും പിന്നീട് പങ്കാളികളായി. അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്‌ഫോടനത്തിൽ ചാവേറുകളായി കൊല്ലപ്പെട്ട ഭീകരർക്ക് നേതൃത്വം നൽകിയതും ഈ സംഘത്തിൽ പെട്ട മലയാളിയായിരുന്നു. ഇജാസ് കല്ലുകെട്ടിയ പുരയിൽ എന്ന ഇയാൾ ഒരു ദന്തരോഗ വിദഗ്ദ്ധനായിരുന്നു. പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും ഭീകരവാദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട നടത്തിയ ആക്രമണത്തിൽ അന്ന് 29 പേർ കൊല്ലപ്പെട്ടിരുന്നു.

കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ജിഹാദികളുടെ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം അഫ്ഗാൻ അധികൃതരുടെ കസ്റ്റഡിയിലാണ് ഇജാസിന്റെ ഭാര്യ റഫിയയും അഞ്ചു വയസ്സുകാരനായ മകൻ അയാനും. ഇജാസിന്റെ ഇളയ സഹോദരൻ ഷിയാസും ഭാര്യ അജ്മലയും നാംഗർഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ വർഷമാദ്യം അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ ഭീകര സംഘത്തലവൻ ഇജാസ് അഹങ്കാർ പിടിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ഇവർ പാക് ചാരസംഘടനയായ ഐ എസ് ഐ പിന്തുണയോടെ ഹഖാനി ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.