ന്യൂഡൽഹി കോവിഡിന്റെ ഓമിക്രോൺ വകഭേദം സ്ഥിരീകരിക്കപ്പെടുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. കൂടുതൽ പേരിലേക്ക് വൈറസ് പിടിപെടാതിരിക്കാനും രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷ ഒരുക്കാനുമാണിത്. കൂടുതൽ ജാഗ്രത ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു.

ഓമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ സാംപിൾ ജനിതകശ്രേണീകരണത്തിനു വിടണം, സമ്പർക്കരോഗികളെ കണ്ടെത്താൻ പ്രവർത്തനം സജ്ജമാക്കണം, വിദേശത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കണം, റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 8ാം ദിവസം പരിശോധന നടത്തണം തുടങ്ങിയ നിർദേശങ്ങളാണ് കത്തിലുള്ളത്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിക്കണം, ശൈത്യകാലം ഉൾപ്പെടെ കാലാവസ്ഥാ മാറ്റം പരിഗണിച്ചു രോഗലക്ഷണങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.