മധുര: രോഗിയെ പീഡിപ്പിച്ച ഡോക്ടർക്ക് സസ്‌പെൻഷൻ. പരിശോധനക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറാണ് സസ്‌പെൻഷനിലായിത്. തമിഴ്‌നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്‌പെൻഡ് ചെയ്തത്. കേസ് അന്വേഷിക്കാൻ ഒരു ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്‌കാൻ ചെയ്യാനായിട്ടാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്. പരിശോധനയുടെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നവംബർ 27ന് ആശുപത്രി അധികൃതർക്ക് യുവതി പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി ഡീൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.