കൊച്ചി: ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ കെ അയ്യപ്പന് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചത്.

ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കർ ഉൾപ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. ഇവരുടെ മൊഴിയുടെ ഭാഗമായി കോൺസുലേറ്റിലെ രണ്ട് ഡ്രൈവർമാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് നിർണായക നീക്കവുമായി കസ്റ്റംസ് എത്തിയിരിക്കുന്നത്.

സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്‌ളാററിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി