കൊച്ചി: സ്വർണ്ണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നയിക്കുന്ന സിപിഎമ്മിനെ കുരുക്കാൻ കൂടുതൽ നടപടികളുമായി കസ്റ്റംസ്. ഇന്നലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി അമിത്ഷാ മുഖ്യമന്ത്രി പൊതുസമക്ഷം ഉത്തരം പറയേണ്ട ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾ ശരിക്കും കേന്ദ്ര ഏജൻസികൾക്കുള്ള അറിയിപ്പു കൂടിയായി വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്‌ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കി ഉന്നതരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഒരുങ്ങുകയാണ്.

സിപിഎം കസ്റ്റംസിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ ഇനി മൃദു സമീപനം വേണ്ടെന്ന തീരുമാനമാണ് കസ്റ്റംസിനുമുള്ളത്. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ പരാമർശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് കസ്റ്റംസ് മാറിയിട്ടുണ്ട്. ഉന്നതർക്കെതിരെ കസ്റ്റംസ് നിയമം 108ാം വകുപ്പു പ്രകാരവും ക്രിമിനൽ നടപടിച്ചട്ടം 168 പ്രകാരവും സമാനമായ മൊഴികൾ സ്വപ്ന നൽകിയ സാഹചര്യത്തിലാണിത്.

മുഖ്യമന്ത്രി, സ്പീക്കർ, 3 മന്ത്രിമാർ എന്നിവർക്കു ഡോളർ കടത്തിൽ ബന്ധമുണ്ടെന്നാണു പത്രികയിൽ പറഞ്ഞത്. ഇവർക്കു പുറമെ, 2 മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്യും. ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഒരുമിച്ചാകും ചോദ്യം ചെയ്യൽ. കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നൽകിയ പത്രികയിലെ വെളിപ്പെടുത്തലുകൾ വിവാദം സൃഷ്ടിച്ചുവെങ്കിലും ഉന്നതർ ഇടപെട്ടുവെന്ന് പറയുന്ന ഡോളർ കടത്തിൽ ഇതുവരെ ഒക്കറൻസ് റിപ്പോർട്ട് പോലും കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചിട്ടില്ല.

യുഎഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിന്റെ ഒക്കറൻസ് റിപ്പോർട്ടിലാകട്ടെ ഇവരിലാരെയും പരാമർശിച്ചിട്ടുമില്ല. ഡോളർ കടത്തിൽ, സ്വപ്നയുടെ മൊഴി തന്നെയാണു പ്രധാന തെളിവെന്നു കസ്റ്റംസ് പറയുന്നത്.

ഉന്നതരുടെ ഡോളർ വിദേശത്തേക്കു കടത്തിയെന്നു മൊഴി നൽകിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു കടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. വിദേശത്തേക്കു കടത്തിയതിനാൽ, മറ്റു രേഖാമൂലമായ തെളിവുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മുൻ കോൺസൽ ജനറൽ അടക്കം യുഎഇ കോൺസുലേറ്റിലെ 3 പ്രധാന ഉദ്യോഗസ്ഥരുടെ മൊഴി നിർണായകമാവുന്നത് ഇവിടെയാണ്. ഡിജിറ്റൽ തെളിവുകളിലും വരും ദിവസങ്ങളിൽ നടക്കുന്ന ചോദ്യം ചെയ്യലുകളിൽ ലഭിക്കുന്ന മൊഴികളിലും കസ്റ്റംസ് പ്രതീക്ഷയർപ്പിക്കുന്നു.

തെരഞ്ഞെടുപ്പു കാലത്തു തന്നെ ഇവരെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ കരുതലോടയാണ് അന്വേഷണ ഏജൻസികൾ മുന്നോട്ടു പോകുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായാണ് കസ്റ്റംസ് വ്യക്തമക്കി കസ്റ്റംസ്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ഇതിൽ പറയുന്നു.

മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ഡോളർ ഇടപാടുകൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ കോൺസുലേറ്റ് ഇടപാടിൽ കണ്ണിയാണ്. സർക്കാർ പദ്ധതികളുടെ മറവിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ലൈഫ്മിഷൻ ഉൾപ്പടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

ഡോളർ കടത്തിൽ സ്പീക്കർക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന മൊഴി നിർണായകമാണ്. ഡോളർ കടത്തു കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര തലത്തിൽ അറിയിച്ചശേഷം തുടർ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വപ്നയും സരിത്തും കോൺസുലേറ്റിലെ ഫിനാൻസ് മേധാവിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദും ചേർന്ന് 1,90,000 ഡോളർ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.