ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ നോബൽ പുസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിങ് ആണ് ട്രംപിനെ 2021-ലെ സമാധാന നോബൽ പുസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തത്. ഇസ്രയേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യൻ ടൈബ്രിംഗിന്റെ നടപടി.

ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്ന് ടൈബ്രിങ് ഫോക്സ് ന്യസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ കശ്മീർ തർക്കത്തിലെ ട്രംപിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും ടൈബ്രിങ് നാമനിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ അമേരിക്ക സുപ്രധാന പങ്കുവഹിച്ചു. ഇതിന് നേതൃത്വം നൽകിയ ട്രംപ് ആണെന്ന് നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാൻകൂടിയായ ടൈബ്രിങ് പറയുന്നു.