തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്കു ശ്രമിച്ച അഫ്‌സാനയാണ് (21) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അഫ്‌സാനയുടെ ഭർത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമൽ റിമാൻഡിലാണ്.

ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.

ഒന്നരവർഷം മുൻപ് വിവാഹിതരായ അമലും അഫ്‌സാനയും മൂന്നുപീടികയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ദീർഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമൽ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കൽ റഹീമിന്റെ മകളാണ് മരിച്ച അഫ്‌സാന.